ബെംഗളൂരുവില്‍ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവിതമൊടുക്കി;

ഫോണ്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരനെ വിവരമറിയിക്കുകയും അദ്ദേഹം വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്

ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ 13 വയസ്സുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ചന്ദ്രശേഖര്‍ എന്നയാളുടെ ഭാര്യ സുവര്‍ണ (45), മകള്‍ താരുണ്യ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ചന്ദ്രശേഖര്‍ രാവിലെ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ഫോണ്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരനെ വിവരമറിയിക്കുകയും അദ്ദേഹം വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.സുവര്‍ണ കുറച്ചുകാലമായി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. താന്‍ മരിച്ചാല്‍ മകളെ ആര് നോക്കുമെന്ന ആശങ്കയും ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വേവലാതിയും സുവര്‍ണയെ അലട്ടിയിരുന്നതായി ചന്ദ്രശേഖര്‍ പോലീസിന് മൊഴി നല്‍കി. തിങ്കളാഴ്ച രാത്രി കുടുംബസമേതം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ശേഷം, താന്‍ ക്ഷീണിതയാണെന്നും അടുത്ത ദിവസം പ്രഭാതഭക്ഷണം ഉണ്ടാക്കില്ലെന്നും സുവര്‍ണ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ മരണത്തിന് മുന്‍പുള്ള സൂചനയായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല.സംഭവത്തില്‍ വൈറ്റ്ഫീല്‍ഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകളെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സുവര്‍ണ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് സംഭവത്തിന് പിന്നിലെ കൂടുതല്‍ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *