സംഗീതം ലോകത്തിന് ആശാ ഭോസ്ലെ നല്‍കിയത് വെറും പാട്ടുകളല്ല, മറിച്ച് പലര്‍ക്കും ആശ്വാസമേകുന്ന ഔഷധമായിരുന്നു ആ ശബ്ദം. സിനിമയ്ക്ക് അവര്‍ നല്‍കിയ നിസ്തുലമായ സംഭാവനകളെ മാനിച്ച് 2011-ല്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത കലാകാരിയായി അവരെ അംഗീകരിച്ചു
ഗാനലോകത്തെ മായാജാലക്കാരി! 20 ഭാഷകളിലായി 12,000 ഗാനങ്ങള്‍; ഗിന്നസ് ചരിത്രമെഴുതിയ അത്ഭുത പ്രതിഭയ്ക്ക് വിട
ഇന്ത്യന്‍ സംഗീത ആകാശത്തിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രം വിടവാങ്ങിയിരിക്കുന്നു. എട്ട് പതിറ്റാണ്ടുകളോളം ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ പ്രണയമായും വിരഹമായും ആവേശമായും അലയടിച്ച ആ ശബ്ദം ഒടുവില്‍ നിശബ്ദമായി. 2026 ഏപ്രില്‍ 12-ന്, തന്റെ 92-ാം വയസ്സില്‍ ആശാ ഭോസ്ലെ ഈ ലോകത്തോട് വിടപറയുമ്പോള്‍, അത് കേവലം ഒരു ഗായികയുടെ മരണം മാത്രമല്ല, ഒരു യുഗത്തിന്റെ തന്നെ അന്ത്യമാണ്. സംഗീതത്തെ ജീവശ്വാസമായി കരുതിയ ആ കലാകാരി ബാക്കിവെച്ചുപോയത് ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത അസാധാരണമായ ഒരു പൈതൃകമാണ്.
സംഗീതം ലോകത്തിന് ആശാ ഭോസ്ലെ നല്‍കിയത് വെറും പാട്ടുകളല്ല, മറിച്ച് പലര്‍ക്കും ആശ്വാസമേകുന്ന ഔഷധമായിരുന്നു ആ ശബ്ദം. സിനിമയ്ക്ക് അവര്‍ നല്‍കിയ നിസ്തുലമായ സംഭാവനകളെ മാനിച്ച് 2011-ല്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത കലാകാരിയായി അവരെ അംഗീകരിച്ചു. ഐക്കണിക് കരിയറില്‍ 20-ലധികം ഭാഷകളിലായി 12,000-ത്തിലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, ബംഗാളി, മറാത്തി തുടങ്ങി ഇരുപതോളം ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, റഷ്യന്‍ തുടങ്ങിയ വിദേശ ഭാഷകളിലുമായി പതിനായിരക്കണക്കിന് ഗാനങ്ങള്‍ ആ കണ്ഠത്തില്‍ നിന്ന് ഒഴുകിയെത്തി.
ആശയുടെ സംഗീത ജീവിതം വൈവിധ്യങ്ങളുടെ ഒരു ഉത്സവമായിരുന്നു. ക്ലാസിക്കല്‍ സംഗീതത്തിന്റെ ഗാംഭീര്യവും ഗസലുകളുടെ ആര്‍ദ്രതയും പോപ്പ്-കാബറേ ഗാനങ്ങളുടെ ലഹരിയും ഒരുപോലെ ആ ശബ്ദത്തില്‍ ഇണങ്ങിനിന്നു. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചപ്പോഴും, സാധാരണക്കാരന്റെ ചുണ്ടിലെ മൂളലായിരിക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. എന്നാല്‍ അവരുടെ സംഗീതത്തേക്കാള്‍ സുന്ദരമായ മറ്റൊരു കഥ കൂടിയുണ്ട്അത് ഇന്ത്യന്‍ സിനിമയിലെ വിഖ്യാത സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മ്മനുമായുള്ള (പഞ്ചം) അവരുടെ ആഴമേറിയ പ്രണയബന്ധമായിരുന്നു.
1956-ലാണ് ആ പ്രണയകഥയുടെ വിത്തുകള്‍ പാകിയത്. 23 വയസ്സുള്ള ആശ അന്ന് അറിയപ്പെടുന്ന ഗായികയാണ്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വെച്ച് 17 വയസ്സുകാരനായ ഒരു മെലിഞ്ഞ കോളേജ് പയ്യന്‍ ഓട്ടോഗ്രാഫിനായി അവരെ സമീപിച്ചു. എസ്.ഡി. ബര്‍മ്മന്റെ മകനായ പഞ്ചം അന്ന് തന്റെ വലിയ കണ്ണടയ്ക്കുള്ളിലെ കൗതുകത്തോടെ ആ മറാത്തി ഗായികയെ നോക്കി നിന്നു. പില്‍ക്കാലത്ത് ലോകം ആഘോഷിക്കാന്‍ പോകുന്ന ഒരു വലിയ കലാപരമായ പങ്കാളിത്തത്തിന്റെ തുടക്കമായിരുന്നു ആ നിമിഷം.
1966-ല്‍ പുറത്തിറങ്ങിയ ‘തീസ്രി മന്‍സില്‍’ എന്ന ചിത്രം ഇവരുടെ പ്രൊഫഷണല്‍ ജീവിതത്തെ മാറ്റിമറിച്ചു. ”ആജാ ആജാ മേം ഹൂം പ്യാര്‍ തേരാ” പോലുള്ള ഗാനങ്ങള്‍ ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ ഗതി തന്നെ മാറ്റി. ഏകദേശം 287 സിനിമകളിലായി 840-ഓളം ഗാനങ്ങളാണ് ആശയും പഞ്ചമും ചേര്‍ന്ന് സൃഷ്ടിച്ചത്. ഈ പ്രൊഫഷണല്‍ ബന്ധം പതുക്കെ ഗാഢമായ ഒരു പ്രണയമായി വളര്‍ന്നു. ”ആശ, നിന്റെ ശബ്ദം സുന്ദരമാണ്, ഞാന്‍ നിന്റെ ശബ്ദത്തില്‍ വീണുപോയിരിക്കുന്നു” എന്ന് പഞ്ചം ഒരിക്കല്‍ അവളോട് തുറന്നുപറഞ്ഞു.
അതിരുകളില്ലാത്ത ആരാധനയായിരുന്നു പഞ്ചമിന് ആശയോടുണ്ടായിരുന്നത്. വര്‍ഷങ്ങളോളം രഹസ്യമായി പൂച്ചെണ്ടുകള്‍ അയച്ചും നര്‍മ്മം കലര്‍ന്ന കുസൃതികള്‍ കാണിച്ചും അദ്ദേഹം അവളെ വശീകരിച്ചു. ഒരിക്കല്‍ പ്രണയസമ്മാനമെന്ന് കരുതി ആശ തുറന്ന പൊതിയില്‍ ഒരു ചൂല്‍ക്കട്ടയായിരുന്നു അദ്ദേഹം വെച്ചിരുന്നത്! ഇത്തരം വൈചിത്ര്യങ്ങള്‍ക്കിടയിലും, ജീവിതത്തിലെ പ്രതിസന്ധികളാല്‍ മുറിവേറ്റ തന്റെ മനസ്സിനെ തിരിച്ചറിയാന്‍ കഴിയുന്ന ഒരേയൊരു മനുഷ്യന്‍ പഞ്ചമാണെന്ന് ആശ മനസ്സിലാക്കി.
എങ്കിലും ഇവരുടെ വിവാഹം അത്ര എളുപ്പമായിരുന്നില്ല. ഗണപത്രാവു ഭോസ്ലെയുമായുള്ള ആദ്യ വിവാഹബന്ധം തകര്‍ന്ന ആശ മൂന്ന് മക്കളുടെ അമ്മയായിരുന്നു. പഞ്ചം തന്നേക്കാള്‍ ആറ് വയസ്സ് ഇളയതാണെന്നതും സാമൂഹികമായ എതിര്‍പ്പുകളും ആശയെ മടിപ്പിച്ചു. പഞ്ചമിന്റെ അമ്മയും ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ തന്റെ പ്രണയത്തില്‍ ഉറച്ചുനിന്ന പഞ്ചം ഒടുവില്‍ 1980-ല്‍ ആശയെ സ്വന്തമാക്കി. അതൊരു ആര്‍ഭാട വിവാഹമായിരുന്നില്ല, മറിച്ച് പരസ്പരം തിരിച്ചറിഞ്ഞ രണ്ട് ആത്മാക്കളുടെ ലളിതമായ സംഗമം മാത്രമായിരുന്നു.
സംഗീതത്തിലധിഷ്ഠിതമായ ഒരു കുടുംബജീവിതമായിരുന്നു അവരുടേത്. ”ഞങ്ങളുടെ വിവാഹത്തിന്റെ അടിസ്ഥാനം സംഗീതമായിരുന്നു” എന്ന് ആശ പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. ബിസ്മില്ലാ ഖാന്‍ മുതല്‍ ബീറ്റില്‍സ് വരെയുള്ളവരുടെ പാട്ടുകള്‍ കേട്ടും ആസ്വദിച്ചും മൂളിയും അവരുടെ പ്രഭാതങ്ങള്‍ കടന്നുപോയി. ലോകത്തെ ഏറ്റവും വലിയ രണ്ട് സംഗീത പ്രതിഭകള്‍ ഒരേ മേല്‍ക്കൂരയ്ക്ക് താഴെ പാട്ടുകളുടെയും ഈണങ്ങളുടെയും പുതിയ ലോകം തീര്‍ത്തു.
1980-കളുടെ അവസാനത്തില്‍ ജീവിതശൈലിയിലെ വ്യത്യാസങ്ങള്‍ കാരണം അവര്‍ വെവ്വേറെ താമസിക്കാന്‍ തുടങ്ങിയെങ്കിലും, ആ ബന്ധത്തിന്റെ ആഴം കുറഞ്ഞില്ല. പഞ്ചം തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ അദ്ദേഹത്തിന് കരുത്തായി നിന്നത് ആശയായിരുന്നു. അവര്‍ തമ്മിലുള്ള ദൂരം വൈകാരികമായ ഒന്നായിരുന്നില്ല, മറിച്ച് പരസ്പര ബഹുമാനത്തില്‍ ഊന്നിയ ഒരു സ്വതന്ത്ര്യമായിരുന്നു.
1994 ജനുവരി 4-ന് 54-ാം വയസ്സില്‍ പഞ്ചം അന്തരിച്ചപ്പോള്‍ ആശയുടെ ലോകം തകര്‍ന്നുപോയി. തന്റെ പ്രിയപ്പെട്ടവനെ ജീവനറ്റ നിലയില്‍ കാണാന്‍ അവള്‍ തയ്യാറായില്ല. ”എനിക്ക് അദ്ദേഹത്തെ മരിച്ച നിലയില്‍ കാണാന്‍ കഴിയില്ല” എന്ന് പറഞ്ഞുകൊണ്ട് അവള്‍ ആ അന്ത്യയാത്രയില്‍ നിന്ന് മാറിനിന്നു. തന്റെ മനസ്സില്‍ പഞ്ചം എന്നും ജീവനോടെ, ഊര്‍ജ്ജസ്വലനായി ഇരിക്കണമെന്ന ആഗ്രഹം അവരെ ആ കഠിനമായ തീരുമാനത്തിലേക്ക് നയിച്ചു.
പഞ്ചമിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഈണങ്ങള്‍ ലോകമെമ്പാടും പാടി നടന്നത് ആശയായിരുന്നു. അദ്ദേഹത്തെ സ്‌നേഹത്തോടെ ”ബോബ്” എന്ന് വിളിച്ചിരുന്ന ആശ, തന്റെ ഓരോ കച്ചേരിയിലും പഞ്ചമിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കി. അവരുടെ ബന്ധം വാക്കുകള്‍ക്ക് അപ്പുറമായിരുന്നു. ”സുര്‍ കാ നാതാ ഹേ ഹമാരാ” (സ്വരങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്) എന്ന് അവള്‍ പറയുമായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആശാ ഭോസ്ലെയുടെ അന്ത്യം ഇന്ത്യയെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി ആശിഷ് ഷേലാര്‍ ആണ് ഈ ദുഃഖവാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംഗീത ലോകത്തിന് ഇതൊരു നികത്താനാവാത്ത നഷ്ടമാണെന്ന് അനുസ്മരിച്ചു.
ഏപ്രില്‍ 13 ന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് ശിവാജി പാര്‍ക്കില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. മരിക്കുമ്പോഴും തന്റെ പ്രിയപ്പെട്ട പഞ്ചമിനെയും അദ്ദേഹം നല്‍കിയ ഈണങ്ങളെയും ഹൃദയത്തോട് ചേര്‍ത്തുവെച്ചാണ് ആ സംഗീത സമ്രാജ്ഞി യാത്രയാകുന്നത്.
”ദം മാരോ ദം”, ”ചുരാ ലിയ ഹേ തുംനേ”, ”പിയ തു അബ് തോ ആജാ” തുടങ്ങിയ ആയിരക്കണക്കിന് ഗാനങ്ങള്‍ ഇനി നമ്മുടെ കാതുകളില്‍ ആശയുടെ ഓര്‍മ്മകളായി മുഴങ്ങിക്കൊണ്ടിരിക്കും. തലമുറകള്‍ക്ക് സംഗീതത്തിന്റെ മാധുര്യം പകര്‍ന്നുനല്‍കിയ ആ സ്വരം ഇനി അനശ്വരതയുടെ ലോകത്ത് പഞ്ചത്തോടൊപ്പം ചേരും. ഇന്ത്യയുടെ മെലഡി റാണിക്ക് വിട നല്‍കുമ്പോള്‍ ഓരോ സംഗീത പ്രേമിയും ഉള്ളില്‍ പാടുന്നത് അവരൊരുമിച്ച് തീര്‍ത്ത ആ സുന്ദരമായ വരികളായിരിക്കും. ആ സ്വരങ്ങളുടെ പ്രതിധ്വനി നിലയ്ക്കുന്നില്ല, അത് പ്രപഞ്ചമുള്ളിടത്തോളം കാലം ഒഴുകിക്കൊണ്ടിരിക്കും.