കോടതികള്‍ നീതിക്കായി പോരാടുന്ന സാധാരണക്കാരന്റെ വിശ്വസ്ത ആശ്രയം; ജസ്റ്റിസ് കൗസര്‍ ഇടപഗ്ഗത്ത്

അഡീഷണല്‍ കോടതി സമുച്ചയം ശിലാസ്ഥാപനം നിര്‍വഹിച്ചു

ഒരിടത്ത് നിന്നും നീതി ലഭിക്കാതെ വരുമ്പോള്‍ നീതിക്കുവേണ്ടി പോരാടുന്ന സാധാരണക്കാരന്റെ അവസാന വിശ്വസ്ത ആശ്രയമാണ് കോടതികളെന്ന് കേരള ഹൈക്കോടതിയെന്ന് ജസ്റ്റിസ് കൗസര്‍ ഇടപഗ്ഗത്ത് പറഞ്ഞു. കാസര്‍കോട് അഡീഷണല്‍ കോടതി സമുച്ചയത്തിന്റെ ശിലസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കാസര്‍കോട് ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് ഇടപഗ്ഗത്ത്. നീതി നിര്‍വഹണം ന്യായാധിപന്മാരുടെ മാത്രം ചുമതല അല്ലെന്നും അഭിഭാഷകരും കോടതി ജീവനക്കാരും അഭിഭാഷകരുടെ ഗുമസ്തരും ഉള്‍പ്പെടെ ഒരുമിച്ച് പ്രവര്‍ത്തിച്ച് നീതി നിര്‍വഹണം എളുപ്പമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നീതി നിര്‍വഹണം മികച്ചതാകണമെങ്കില്‍ കോടതി കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യം വികസിക്കേണ്ടതുണ്ട്.

പോക്സോ കേസുകളിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും പ്രത്യേകമുറികള്‍ ആവശ്യമുണ്ട്. അഡീഷണല്‍ കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ അത് കാസര്‍കോട് ജില്ലാ ജുഡീഷ്യറിക്ക് വലിയ നേട്ടമാകും. അന്താരാഷ്ട്രപഠന റിപ്പോര്‍ട്ടുകള്‍ പോലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കെട്ടുറപ്പിനെ പറ്റി പറയുന്നു. എന്നാല്‍ നീതി നടപ്പാക്കുന്നതിനുള്ള കാലതാമസവും സങ്കീര്‍ണതകളുമാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ ജസ്റ്റീസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി ജസ്റ്റിസ് സാനു എസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ സിയാദ് റഹ്‌മാന്‍ മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വേണുഗോപാലന്‍ നായര്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.ഗോപാലന്‍ നായര്‍, ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.നാരായണന്‍ കാസര്‍കോട് അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജയരാമ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് റാവു മേപ്പൊട് സ്വാഗതവും കാസര്‍കോട് ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *