കപ്പലിലെ പരിശീലനം കരയില്‍ കാര്യമായി; ഒരാളുടെ ജീവന്‍ രക്ഷിച്ച രതീശന്‍ കുട്ട്യനെ ഭഗവതി സേവാ സീമെന്‍സ് അസോസിയേഷന്‍ അനുമോദിച്ചു

പാലക്കുന്ന്: ഭരണി ഉത്സവം കാണാനാണ് മാങ്ങട്ടെ യുവാവ് ഫെബ്രുവരി 27 ന് പാലക്കുന്ന് ക്ഷേത്രത്തില്‍ എത്തിയത്. ഇടയ്ക്ക് ഉത്സവ പറമ്പിനോട് ചേര്‍ന്നിടത്തെ ശൗചാലയത്തില്‍ പോയി തിരിച്ചു വരവേ യുവാവ് തലകറങ്ങി കമഴ്ന്ന് വീഴുകയായിരുന്നു. അര്‍ധ രാത്രിയിലാണ് സംഭവം. തിരക്കിനിടയില്‍ ഒരാള്‍ വീണുകിടക്കുന്നത് രതീശന്‍ കുട്ട്യന്‍ എന്ന മര്‍ച്ചന്റ് നേവി ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടു. കൂടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഉദുമ ബേവൂരിയിലെ ദിപിന്‍ , കുമാരന്‍ തായത്ത്, ശ്രീജിത്ത് കാട്ടൂര്‍ എന്നിവരുടെ സഹായത്തോടെ യുവാവിനെ പൊക്കി തൊട്ടടുത്ത ഓഡിറ്റോറിയത്തിലെ തിണ്ണയില്‍ മലര്‍ത്തി കിടത്തി രതീശന്‍ സി. പി. ആര്‍ (ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ നല്‍കുന്ന അടിയന്തര ചികിത്സ) തുടങ്ങി. കപ്പല്‍ ജോലിയില്‍ നിന്ന് കിട്ടിയ പരീശീലനം സി പി ആര്‍ പ്രക്രിയ നല്‍കാന്‍ രതീശന് എളുപ്പമായി. പത്ത് മിനിറ്റോളം സി പി ആര്‍ തുടര്‍ന്നപ്പോള്‍ യുവാവിന് ശ്വാസം തിരിച്ചുകിട്ടി.അപ്പോഴെക്കും ദിപിന്‍ ആംബുലന്‍സുമായി എത്തിയിരുന്നു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചുവെങ്കിലും ഉടനെ കാസര്‍കോട് എത്തിക്കാനായിരുന്നു നിര്‍ദേശം. അവിടെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും യുവാവിന്റെ അഭ്യര്‍ഥനമാനിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തി. ആള്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്.അവധി കഴിഞ്ഞതോടെ കപ്പലില്‍ കയറിയതിനാല്‍
പാലക്കുന്ന് ഭഗവതി സേവാ സിമെന്‍സ് അസോസിയേഷന്‍ അംഗമായ രതീശനെ ആദരിക്കാന്‍ അന്ന് സാധിച്ചില്ല.
വ്യാഴാഴ്ച ഭണ്ഡാര വീട്ടില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗം കെ. അപ്പുടു,
രതീശന്‍ കുട്ട്യനെ പൊന്നാടയും ഉപഹാരവും നല്‍കി അനുമോദിച്ചു. സഹായിയായ ദിപിന്‍ ബേവൂരി ഇപ്പോള്‍ കപ്പലിലാണ്. സുരേന്ദ്രന്‍ പാലക്കുന്ന് അധ്യക്ഷനായി.
യു. കെ. ജയപ്രകാശ് , പാലക്കുന്നില്‍ കുട്ടി, പി. വി. കുഞ്ഞിക്കണ്ണന്‍, ഭാസ്‌കരന്‍ പള്ളം, എം. വി. ബാലന്‍, അശോകന്‍ പാലക്കുന്ന്, പി. കെ. പുരുഷോത്തമന്‍,
രാധാകൃഷ്ണന്‍ മലാംകുന്ന്, രാമകൃഷ്ണന്‍ തെക്കേക്കര, പി. വി. ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സഹായിയായ ദിപിന്‍ ബേവൂരി ഇപ്പോള്‍
കപ്പലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *