സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ഒഡീഷയെ പത്ത് വിക്കറ്റിന് തകര്‍ത്ത് കേരളം

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഒഡീഷയെ പത്ത് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന്റെ വിജയത്തിന് മാറ്റു കൂട്ടിയത്. സഞ്ജു സാംസനും രോഹനും ചേര്‍ന്നുള്ള 177 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടായിരുന്നു മത്സരത്തിന്റെ മറ്റൊരു സവിശേഷത. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒഡീഷയ്ക്ക് ഓപ്പണര്‍മാര്‍ വേഗത്തിലുള്ള തുടക്കം തന്നെ നല്കി. സ്വസ്ഥിക് സമലും ഗൗരവ് ചൗധരിയും ചേര്‍ന്ന് 26 പന്തുകളില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ നിധീഷ് ഇരുവരെയും പുറത്താക്കി. തുടര്‍ന്ന് മധ്യനിരയില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ ബിപ്ലവ് സമന്തരയും സംബിത് ബാരലും ചേര്‍ന്ന കൂട്ടുകെട്ടാണ് ഒഡീഷയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബിപ്ലവ് 53ഉം സംബിത് 40ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാലും കെ എം ആസിഫ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സഞ്ജു സാംസനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. അഞ്ചാം ഓവറില്‍ തന്നെ കേരളത്തിന്റെ സ്‌കോര്‍ അന്‍പത് കടന്നു. രോഹന്‍ തകര്‍ത്തടിച്ച് മുന്നേറിയപ്പോള്‍ മറുവശത്ത് സഞ്ജു മികച്ച പിന്തുണ നല്കി. ഒഡീഷ ക്യാപ്റ്റന്‍ ഏഴ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 10.3 ഓവറില്‍ നൂറ് പിന്നിട്ട കേരളം 21 പന്തുകള്‍ ബാക്കി നില്‍ക്കെ അനായാസം ലക്ഷ്യത്തിലെത്തി.

60 പന്തുകളില്‍ നിന്ന് 121 റണ്‍സുമായി രോഹനും 41 പന്തുകളില്‍ നിന്ന് 51 റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു. 22 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച രോഹന്‍ 54 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
പത്ത് ഫോറും പത്ത് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന നേട്ടവും ഈ ഇന്നിങ്‌സിലൂടെ രോഹന്‍ സ്വന്തമാക്കി. ആറ് ഫോറും ഒരു സിക്‌സുമടക്കമാണ് സഞ്ജു 51 റണ്‍സ് നേടിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ നേടിയ 177 റണ്‍സ് ടൂര്‍ണ്ണമെന്റില്‍ പുതിയൊരു റെക്കോഡും കുറിച്ചു. 2023ല്‍ ചണ്ഡീഗഢിന് വേണ്ടി മനന്‍ വോറയും അര്‍ജുന്‍ ആസാദും ചേര്‍ന്ന് നേടിയ 159 റണ്‍സിന്റെ റെക്കോഡാണ് ഇരുവരും പഴങ്കഥയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *