കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യുവതിയും കാമുകനും പിടിയില്‍

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ടാറ്റാ ഇലക്ട്രോണിക്‌സിന്റെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ. കാമുകന്റെ നിര്‍ബന്ധപ്രകാരം ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച യുവതിയും യുവതിയുടെ കാമുകനും പോലീസ് പിടിയിലായി. ടാറ്റാ ഇലക്ട്രോണിക്‌സ് 6500 വനിതാ ജീവനക്കാര്‍ക്കായി നാഗമംഗലത്ത് നടത്തുന്ന 11 ബ്ലോക്കുകളുള്ള വലിയ ഹോസ്റ്റലിലാണ് സംഭവം. ഒരു മുറിയില്‍ നാല് പേരാണ് താമസിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ഒരു യുവതി നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം ഒടുവില്‍ ഒപ്പം താമസിക്കുന്ന ഒഡിഷ സ്വദേശിയായ 21-കാരി നീലുകുമാരി ഗുപ്തയില്‍ എത്തിച്ചേരുകയായിരുന്നു.

നീലുകുമാരിക്ക് ഒളിക്യാമറ നല്‍കിയത് കാമുകനും 25-കാരനുമായ സന്തോഷാണ്. ബെംഗളൂരുവില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ്, യുവതിയെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒളിക്യാമറ സ്ഥാപിക്കാന്‍ നിര്‍ബന്ധിച്ചത്. ഇതോടെയാണ് യുവതി ശുചിമുറിയില്‍ കാമറ സ്ഥാപിച്ചത്. സംഭവത്തെ തുടര്‍ന്ന് നീലുകുമാരി ഗുപ്തയെയും കാമുകന്‍ സന്തോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഒളിക്യാമറ ദൃശ്യങ്ങള്‍ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. ഹോസ്റ്റലിലെ എല്ലാ മുറികളിലും പോലീസ് വിശദമായ പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *