സ്വകാര്യ ബസ്സിലെ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധം

കൊച്ചി: സ്വകാര്യ ബസ്സിലെ ജീവനക്കാര്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഹൈക്കോടതിയാണ് സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. പൊതുജന സുരക്ഷയെ കരുതിയാണ് നിബന്ധനകള്‍ കൊണ്ടുവന്നതെന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ 2023-25 കാലഘട്ടത്തില്‍ മാത്രം സംസ്ഥാനത്ത് ഉണ്ടായിയെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജീവനക്കാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പെര്‍മിറ്റ് ഉടമകള്‍ക്കുണ്ട്. ജീവനക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതും പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കേവലം നിയമങ്ങളിലെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടി ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാതിരിക്കാനാവില്ല. എതിര്‍പ്പുകളെ തുടര്‍ന്ന് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ സമയം ലഭ്യമായെന്നും നിരീക്ഷിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *