മടിയന്‍ കൂലോം കലശോത്സവം അടോട്ട് കളരിയില്‍ ഓലകൊത്തല്‍ ചടങ്ങ് നടന്നു

മടിയന്‍ കൂലോം കലശോത്സവം അടോട്ട് കളരിയില്‍ ഓലകൊത്തല്‍ ചടങ്ങ് നടന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവറപ്പുഴ മുതല്‍ വടക്ക് ചിത്താരി പുഴ വരെ അള്ളട മുക്കാതം നാട്ടിന്നധിപന്‍ ക്ഷേത്രപാലകന്‍ ഈശ്വരന്‍ വാഴുന്ന മടിയന്‍ കൂലോം കലോത്സവത്തിന്റെ ഭാഗമായി അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന അടോട്ട് കളരിയില്‍ ഓല കൊത്താല്‍ ചടങ്ങ് നടന്നു. കളരിയില്‍ ദീപം വെച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം ആചാര സ്ഥാനികര്‍, കുമ്മണാര്‍ കളരി അവകാശി, കോയ്മ, കൂട്ടായി കാര്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജയേഷ് കൂട്ടായി കാരന്‍ തെങ്ങില്‍ കയറി ഓലകൊത്തി യിട്ടു. നിലത്ത് വീണ ഓലയുടെ ദിശയും കിടപ്പും അടിസ്ഥാനമാക്കി ജന്മഗണിശന്‍ വിനോദ് കപ്പണക്കാല്‍ ലക്ഷണം പറഞ്ഞ് വിശദമാക്കി. പിന്നീട് ഈ ഓലയ്ക്ക് ചുറ്റും വലം വച്ച് ആചാരക്കാര്‍ അരിയും കുറിയും ചാര്‍ത്തി ഓല പ്രത്യേക രീതിയില്‍ കെട്ടിയെടുത്ത് കളരിയില്‍ വച്ചു. കലശത്തിന് ഓല കൊത്തിയാല്‍ പിന്നീട് കലശം കഴിയുന്നതുവരെ കൂലോം പരിധിയില്‍ വരുന്ന പ്രദേശത്ത് മരമോ ഓലയോ മുറിക്കാന്‍ പാടില്ല എന്നതാണ് നാട്ടുവഴക്കം. കൊത്തിയെടുത്ത ഓല കലശ ദിവസം രണ്ടായി പകുത്ത് മെടഞ്ഞു കൂലോത്തേക്ക് കലശവുമായി പോകുമ്പോള്‍ മുമ്പേ നടന്ന് മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കൂലോത്തെ കലശ തറയ്ക്ക് മുകളില്‍ ഈ ഓലയിട്ടാണ് കലശപന്തല്‍ ഒരുക്കുന്നത്. മെയ് 23, 24 തീയതികളിലാണ് മടിയന്‍ കൂ ലോത്തെ കലശോത്സവം നടക്കുക. അകത്തെ കലശം ഇരുപത്തിമൂന്നാം തീയ്യതിയും പുറത്തെ കലശം ഇരുപത്തിനാലാം തീയ്യതിയും നടക്കും. കാലശോത്സവത്തിന്റെ ഭാഗമായി 6 കലശങ്ങളാണ് മടിയന്‍ കൂലോത്ത് ഉള്ളത്. കിഴക്കുംകര ഇളയിടത്ത് കുതിരി ലെ തെരളി,ഭട്യന്‍ എന്നീ രണ്ട് കലശങ്ങള്‍ , അടോട്ട് മൂത്തേടത്ത് കുതിരിലെ ഒരു കലശം, മധുരക്കാട്ട് വയലില്‍ നിന്നുള്ള ഒന്ന്, മടിക്കൈ ആയളം കഴുകത്തില്‍ നിന്നും രണ്ട് കലശങ്ങള്‍. അടോട്ട് കളരിയില്‍ നിന്നുള്ള കലശം ഷാജി മണ്ണട്ടയുംമധുരക്കാട് വയലില്‍ നിന്നുള്ള കലശം മനോജ് തട്ടുമ്മലും തലയിലേന്തും.

Leave a Reply

Your email address will not be published. Required fields are marked *