വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകം. തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് തുറമുഖ കമ്പനി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നല്‍കി പണം തട്ടുന്നതായി പരാതികള്‍ ഉയരുന്നു.

ഇമെയില്‍, വാട്ട്‌സാപ് സന്ദേശങ്ങളിലൂടെ വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ പണം വാങ്ങുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ നിയമനങ്ങള്‍ക്കായി ഒരു ഏജന്‍സിയേയും നിയോഗിച്ചിട്ടില്ലെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ് അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങള്‍ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്‌സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കുന്നതാണെന്നും വ്യാജ തൊഴില്‍ പരസ്യങ്ങളില്‍പ്പെട്ട് വഞ്ചിതരാവരുതെന്നും തുറമുഖ കമ്പനി അറിയിച്ചു.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ വാഗ്ദാനങ്ങളില്‍പ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് കമ്പനി ഉത്തരവാദി ആയിരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *