കരുതലും കൈത്താങ്ങും അദാലത്ത്; കാസര്‍കോട് ജില്ലയില്‍ ഇതുവരെ സ്വീകരിച്ചത് 484 പരാതികള്‍

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് പരാതികള്‍ സ്വീകരിച്ചു തുടങ്ങി. ജില്ലയില്‍ ഇതുവരെ 484 പരാതികള്‍ സ്വീകരിച്ചു. ഹോസ്ദുര്‍ഗ്ഗ് 174, കാസര്‍കോട് 140, വെള്ളരിക്കുണ്ട് 86, മഞ്ചേശ്വരം 84, എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ ലഭിച്ച പരാതികളുടെ കണക്ക്. കാസര്‍കോട് ജില്ലയില്‍ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് ഡിസംബര്‍ 28 മുതല്‍ ജനുവരി ആറ് വരെ നടക്കും. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കായികം, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുല്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വം നല്‍കും. അദാലത്തിലേക്കുള്ള പരാതികള്‍ ജില്ലയില്‍ ഡിസംബര്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാം.

അദാലത്ത് വേദികള്‍ ഇങ്ങനെ

ഡിസംബര്‍ 28ന് ശനിയാഴ്ച കാസര്‍കോട് താലൂക്ക് അദാലത്ത് കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹാളിലും ജനുവരി മൂന്ന് വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് താലൂക്ക് അദാലത്ത് കാഞ്ഞങ്ങാട് ടൗണ്‍ ഹാളിലും ജനുവരി നാല് ശനിയാഴ്ച മഞ്ചേശ്വരം താലൂക്ക് അദാലത്ത് ഉപ്പള ലയന്‍സ് ക്ലബ് ഹാളിലും ജനുവരി ആറ് തിങ്കളാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ദര്‍ശന ഓഡിറ്റോറിയത്തിലും നടക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതല്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. പരാതി നല്‍കുന്നയാളുടെ പേര്, വിലാസം, ഇമെയില്‍, മൊബൈല്‍ നമ്പര്‍, വാട്സ്ആപ്പ് നമ്പര്‍, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയല്‍ നമ്പര്‍ എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. അദാലത്തില്‍ പരിഗണിക്കാന്‍ നിശ്ചയിച്ച വിഷയങ്ങള്‍ മേലുള്ള പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്.

പരിഗണനാ വിഷയങ്ങള്‍

ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്ക് വരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും) സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി) വയോജന സംരക്ഷണം, പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റു ആവശ്യങ്ങള്‍ ,പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍) ചികിത്സാ ആവശ്യങ്ങള്‍, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ ,ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/ അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍.

വിവിധ നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രപ്പോസലുകള്‍, ലൈഫ് മിഷന്‍ അപേക്ഷകള്‍ ,ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ ,പി എസ് സി സംബന്ധമായ വിഷയങ്ങള്‍ ,വായ്പ എഴുതിത്തള്ളല്‍, പോലീസ് കേസുകള്‍ ,പട്ടയം തരംമാറ്റം എന്നീ ഭൂമി സംബന്ധമായ വിഷയങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാസഹായം ഉള്‍പ്പെടെ) സര്‍ക്കാര്‍ ജീവനക്കാര്യം ,റവന്യൂ റിക്കവറി വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നിവ കരുതലും കൈത്താങ്ങും അദാലത്തില്‍ പരിഗണിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *