90 ലക്ഷത്തിന്റെ മേരി ക്യൂറി റിസര്‍ച്ച് ഫെലോഷിപ്പ് കാസര്‍ഗോഡിന്റെ മലയോരത്തേക്ക് സ്വപ്നതുല്യമായ നേട്ടം രാജപുരത്ത് കര്‍ഷക കുടുംബത്തിലേക്ക്

രാജപുരം : ബാങ്ക് ലോണിന്റെ ബാധ്യത തെല്ലുമില്ലാതെ, സ്വര്‍ണ്ണമോ ഭൂമിയോ പണയം വെക്കാതെ ലോക റാങ്കിംഗില്‍ മുന്നിലുള്ള വിദേശ സര്‍വകലാശാലയില്‍ പോയി പി എച്ച് ഡി നേടുവാന്‍ ഇച്ഛാശക്തി ഉണ്ടെങ്കില്‍ കഴിയുമെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് രാജപുരത്ത് ജസ്വിന്‍ ജിജി കിഴക്കേപ്പുറത്ത് നേടിയ 90 ലക്ഷം രൂപയുടെ മേരി ക്യൂറി ഗവേഷണ ഫെലോഷിപ്പ്. വിദ്യാഭ്യാസ ആവശ്യം മറയാക്കി പാര്‍ട്ട് ടൈം ജോലി ചെയ്തു വരുമാനവും, ലോണ്‍ തിരിച്ചടവും ലക്ഷ്യമാക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍, ഏജന്‍സികളുടെ മോഹവലയത്തില്‍ ഉള്‍പ്പെട്ട് വിദേശ വിദ്യാഭ്യാസത്തിന്റെ പേരില്‍ വഞ്ചിതരാകുന്ന ഈ കാലഘട്ടത്തില്‍ ഒരു രൂപ പോലും കെട്ടിവെക്കാതെ ജീവിത ചെലവുകളും, സര്‍വകലാശാല ഫീസും അടങ്ങുന്ന മുഴുവന്‍ തുകയും നേടി ഫ്രാന്‍സിലെ ലോകോത്തര സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡി നെടുവാനുള്ള ഈ അവസരം ജെസ്വിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ചു, മലയോരത്തെ സ്‌കൂളുകളിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ നിന്നും ബി എസ് സി ഫിസിക്‌സ് പാസായതിനുശേഷം, പഞ്ചാബ് കേന്ദ്രസര്‍വലാശാലയില്‍ നിന്നുമാണ് ജെസ് വിന്‍ കിഴക്കേപ്പുറത്ത് എം എസ് സി ഫിസിക്‌സ് പാസായത്. ബിരുദാനന്തര ബിരുദ പഠനത്തിന്റെ ഭാഗമായി ഐഐടി പാലക്കാട് മൂന്നുമാസം ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിച്ചത് വഴിത്തിരിവായെന്ന് ജെസ് വിന്‍ സാക്ഷ്യപ്പെടുത്തുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും പകര്‍ന്നു കിട്ടിയ അനുഭവവും ഇന്റേണ്‍ഷിപ്പും ഒത്തുചേര്‍ന്നപ്പോള്‍ യഥാര്‍ത്ഥ വിദേശ സര്‍വകലാശാല ഗവേഷണ ഫെലോഷിപ്പിലേക്കുള്ള വഴിയാണ് തുറന്നു കിട്ടിയത് . പഠിച്ച കാര്യങ്ങളില്‍ ഊന്നിയുള്ള സ്വയം തയ്യാറാക്കിയ പ്രൊജക്റ്റ് 50 -60 മുന്‍നിര വിദേശ സര്‍വ്വകലാശാലകളിലേക്ക് അയച്ചു നല്‍കിയപ്പോള്‍ വലിയ പ്രതീക്ഷ കൈമുതലായുണ്ടായിരുന്നു. മേരി ക്യൂറി ഗവേഷണ ഫെലോഷിപ്പ് ലഭിച്ചപ്പോള്‍ ജോബ് കോണ്‍ട്രാക്ട് വിസ നേടി ഫ്രാന്‍സിലേക്ക് യാത്ര തിരിക്കുവാനുള്ള സുവര്‍ണ്ണ അവസരമാണ് ജെസ് വിന് കൈവന്നിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വീടും പറമ്പും സ്വര്‍ണവും പണയം വെച്ച്, ലോണെടുത്ത് വിദേശ വിദ്യാഭ്യാസത്തിന് അല്ലെങ്കില്‍ വിദേശ കുടിയേറ്റത്തിന് തയ്യാറാകുന്ന പ്രദേശമായ രാജപുരത്ത് നിന്നും ഫ്രാന്‍സിലെ ബര്‍ഗോണ്‍ ഡി ജോണ്‍ സര്‍വകലാശാലയിലേക്ക് ശാസ്ത്ര ഗവേഷണത്തിന് പോകുവാന്‍ തയ്യാറെടുക്കുന്ന ജസ് വിന്‍ പറയുന്ന വിജയകഥ മാതൃകയാക്കിയാല്‍ പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരം തന്നെ ഇവിടെ ഉടലെടുക്കും. രാജപുരത്ത് കര്‍ഷകനായ കിഴക്കേപ്പുറം ജിജി കുര്യന്റെയും, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് നേഴ്‌സ് ആന്‍സി ജോസഫിന്റെയും മകനാണ് ജെസ് വിന്‍

Leave a Reply

Your email address will not be published. Required fields are marked *