തോക്കാനം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യംകെട്ടിന് വെള്ളിയാഴ്ച്ച തുടക്കം; ശനിയാഴ്ച കണ്ടനാര്‍കേളന്റെ ബപ്പിടല്‍

പാലക്കുന്ന് :കഴക പരിധിയില്‍ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 5 മുതല്‍ 7 വരെ നടക്കുന്ന തെയ്യം കെട്ടിന് വെള്ളിയാഴ്ച്ച കലവറ നിറയ്ക്കലോടെ തുടക്കമാകും. കണ്യോളങ്ങരയിലെ കോതാറമ്പത്ത് നിന്ന് കീക്കാനത്തെത്തിയ കോതോര്‍മ്പന്‍ തറവാട്ടുകാര്‍ കുന്നത്ത് എന്ന ദിക്കില്‍ തങ്ങളുടെ ഉപാസനമൂര്‍ത്തികളായ വിഷ്ണുമൂര്‍ത്തി, മൂവാളംകുഴി ചാമുണ്ഡി, പൊട്ടന്‍, കുറത്തിയമ്മ പടിഞ്ഞാറ്റ ചാമുണ്ഡി എന്നി ദൈവങ്ങളെ പള്ളിതട്ട് ഒരുക്കി കുടിയിരുത്തി ആരാധിച്ചു വരുന്നു. രക്തേശ്വരി ദേവസ്ഥാനം, ഗുളികന്‍, നാഗദൈവം എന്നിവ തറവാടിന്റെ കിഴക്ക് ഭാഗത്ത് വലിയതോക്കാനത്ത് പരിപാലിക്കുന്നുണ്ട്. തറവാട് ദേവസ്ഥാനത്തിന്റെ പരിപാലനത്തില്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനവും തെക്ക് പടിഞ്ഞാറായി കാലിച്ചാന്‍ ദൈവവുമുണ്ട്. 50 വര്‍ഷത്തിന് ശേഷം നടക്കുന്ന തെയ്യംകെട്ടിന് വെള്ളിയാഴ്ച്ച
രാവിലെ 11.28നും 12.O6 നും മധ്യേ ദേവസ്ഥാനത്തുനിന്നുള്ള കന്നിക്കലവറ നിറയ്ക്കുന്നതോടെ തുടക്കമാകും. തുടര്‍ന്ന് ഭക്ഷണമൊരുക്കാനുള്ള കോപ്പുകളുമായി കോതോര്‍മ്പന്‍ തറവാട്ടില്‍ നിന്ന് കലവറ ഘോഷയാത്ര ദേവസ്ഥാനത്തെത്തും.
ശേഷം കീക്കാനം അരയാലിങ്കാല്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്ന് പ്രദേശവാസികളും പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്ന് യുഎഇ കമ്മിറ്റി അംഗങ്ങളും കലവറ നിറയ്ക്കാനെത്തും. ചെറൂട്ട അയ്യപ്പ ഭജന മന്ദിരം, വെളുത്തോളി പഞ്ചുര്‍ളി കരിഞ്ചാമുണ്ഡി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, പട്രച്ചാല്‍ രക്തേശ്വരി വിഷ്ണുമൂര്‍ത്തി വനശാസ്താ ദേവസ്ഥാനം എന്നിവിടങ്ങളില്‍ നിന്നും കലവറ കോപ്പുകള്‍ എത്തും.രാത്രി 7ന് കൈവീതും 8ന് തെയ്യം കൂടലും.

ശനിയാഴ്ച ദേവസ്ഥാനത്ത്

വൈകീട്ട് 6ന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടത്തിന് ശേഷം 9ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങും നടക്കും.
11ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും 12ന് വയനാട്ടുകുലവന്റെ വെള്ളാട്ടവും ഉണ്ടാകും.
ഞായറാഴ്ച രാവിലെ 9.30ന് കോരച്ചന്‍ തെയ്യത്തിന്റെയും 11ന് കണ്ടനാര്‍കേളന്റെയും പുറപ്പാട്. വൈകീട്ട് 3ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും നടക്കും . തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. 10ന് മറപിളര്‍ക്കലും കൈവീതും പൂര്‍ത്തിയാക്കി അന്നദാനത്തോടെ സമാപനം.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അരനൂറ്റാണ്ടിന് ശേഷമെത്തുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് നാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ അരവത്ത് കെ.
ശിവരാമന്‍ മേസ്ത്രി, വര്‍ക്കിങ് ചെയര്‍മാന്‍ പി. പി. ചന്ദ്രശേഖരന്‍ ഉദുമ, ജനറല്‍ കണ്‍വീനര്‍ എ. ബാലകൃഷ്ണന്‍ പുളിക്കാല്‍ , ഖജാന്‍ജി കേളു പുല്ലൂര്‍, കോര്‍ഡിനേറ്റര്‍ കമലാക്ഷന്‍ കീക്കാനം എന്നിവര്‍ പറഞ്ഞു. തെയ്യംകെട്ട് കാണാനെത്തുന്നവര്‍ക്ക് എല്ലാ ദിവസവും ഭക്ഷണം വിളമ്പും. മാതൃസമിതിയുടെ സേവനം എല്ലാദിവസവും തെയ്യംകെട്ട് സ്ഥാനത്ത് ഉണ്ടായിരിക്കും.എല്ലാ സബ് കമ്മിറ്റികളും അവരവരുടെ ദൗത്യങ്ങള്‍ യഥാവിധി നിര്‍വഹിക്കാന്‍ ജാഗരൂകരാണെന്ന് പബ്ലിസിറ്റി ചെയര്‍മാന്‍ ജിതിന്‍ ചന്ദ്രനും കണ്‍വീനര്‍ സത്യന്‍ തോക്കനവും അറിയിച്ചു. ഭക്ഷണമൊരുക്കലും വിതരണവും കുറ്റമറ്റതായാല്‍ തെയ്യംകെട്ട് നന്നായി പര്യവസാനിച്ചുവെന്നാണ് പൊതു ധാരണ.അതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും കുറ്റമറ്റതാക്കാന്‍ ഭക്ഷണ കമ്മിറ്റിയുടെ ശ്രദ്ധ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ പി. വി. രാഗേഷും മണികണ്ഠന്‍ തുരുത്തിവളപ്പും പറയുന്നു. ഏറെ വിപുലമായ കമ്മിറ്റിയാണ് ഇതിനായി പ്രവര്‍ത്തിക്കുക. മറ്റ് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍ന്മാര്‍ : മാതൃസമിതി: സുമതി കുന്നൂച്ചി, മീനാക്ഷി കൂടാനം. ഗതാഗത കമ്മിറ്റി: കൃഷ്ണന്‍ കുന്നുച്ചി, ശ്രീധരന്‍ പുളിക്കാല്‍, വളണ്ടിയര്‍ കമ്മിറ്റി: നാരായണന്‍ കുന്നൂച്ചി, പി. അനില്‍കുമാര്‍. സ്വീകരണ കമ്മിറ്റി: കെ. വേണുഗോപാല്‍, രാജന്‍ പള്ളയില്‍. ഓഫീസ് : കെ. ദിനേശന്‍, കെ. വേണു. യുഎഇ കമ്മിറ്റി: പദ്മനാഭന്‍ കുന്നൂച്ചി, ശശിധരന്‍ തോക്കാനം. ഡെക്കറേഷന്‍ :ധനരാജ്, വിനീഷ്. ജലസംഭരണി : കുഞ്ഞിരാമന്‍, പ്രമോദ്. പന്തല്‍: ചന്ദ്രന്‍ പള്ളയില്‍, മണി മീത്തല്‍ വീട്. ആരോഗ്യം : കെ. ടി. അനില്‍കുമാര്‍, അംബിക.
സാമ്പത്തിക കമ്മിറ്റി: രാജീവന്‍ തോട്ടത്തില്‍, സുരേഷ് ബാബു. മറക്കള പരിപാലനം: ദാമോദരന്‍, കെ. ഭരതന്‍.
ചൂട്ടൊപ്പിക്കുന്നത് നാരായണന്‍ പട്രച്ചാല്‍. ഏറ്റുകാരന്‍ :കൃഷ്ണന്‍ കുന്നത്ത്. താനംപുരക്കാരന്‍ :കെ. നാരായണന്‍.കലവറ : കെ. നാരായണന്‍, സുകുമാരന്‍, കെ. രാജു, വിനോദ്. ലൈറ്റ് സൗണ്ട് : കുമാരന്‍, അജിത്. നിലം പണി :ഗോപാലന്‍, കരുണാകരന്‍. സ്ഥാനികരെ സ്വീകരിക്കല്‍ :നാരായണന്‍, കരുണാകരന്‍. നിവേദ്യം സ്വീകരിക്കല്‍: അച്യുതന്‍ ആടിയത്ത്, കൃപേഷ് കോട്ടപ്പാറ. തറവാട് കമ്മിറ്റികളും സജീവമായി രംഗത്തുണ്ട്.

ബപ്പിടല്‍ ദിവസം രാത്രി 9ന് നിര്‍ത്തിവെക്കുന്ന ഭക്ഷണ വിതരണം പുലര്‍ച്ചെ 4ന് വീണ്ടും തുടങ്ങും. വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് അടക്കം മറക്കളത്തിലെ ചടങ്ങുകള്‍ സൗകര്യപൂര്‍വം കാണാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അതുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *