ഗള്‍ഫ് മേഖലയില്‍ പോര്‍വിളി; ഇറാനിയന്‍ മണ്ണില്‍ മിന്നലാക്രമണം നടത്തി സൗദി അറേബ്യ

മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, ഇറാനിയന്‍ മണ്ണില്‍ സൗദി അറേബ്യ രഹസ്യമായി വ്യോമാക്രമണം നടത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് അവസാനത്തോടെ നടന്ന ഈ സൈനിക നടപടി, ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ ഇറാനെതിരെ നേരിട്ട് സൈനിക നീക്കം നടത്തുന്നത്. ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് സൗദിയുടെ ഈ ‘തിരിച്ചടി’എന്ന് വിലയിരുത്തപ്പെടുന്നു.

ആക്രമണങ്ങളെക്കുറിച്ച് സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും, പ്രാദേശിക സമാധാനത്തിനും അസ്ഥിരത കുറയ്ക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ തങ്ങളുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയന്‍ വിമാനത്താവളങ്ങളെയും ബാധിച്ചതിനാലാണ് സൗദി പ്രതികരിച്ചത്. സൗദിയെ കൂടാതെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും സമാനമായ രീതിയില്‍ ഇറാനെ ലക്ഷ്യമിട്ട് സൈനിക നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ തീവ്രമായ സൈനിക ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ റിയാദും ഇറാനും തമ്മില്‍ ഉന്നതതല നയതന്ത്ര ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരു വലിയ പ്രാദേശിക യുദ്ധം ഒഴിവാക്കുന്നതിനായി ഇരു രാജ്യങ്ങളും അനൗപചാരികമായ ഒരു ധാരണയിലെത്തിയതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ശത്രുത അവസാനിപ്പിക്കാനും പരസ്പര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ഇരുപക്ഷവും സമ്മതിച്ചതിനെത്തുടര്‍ന്ന്, സൗദിക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം നിലവില്‍ കുത്തനെ കുറഞ്ഞിട്ടുണ്ട്.

ഇരട്ട പ്രഹരം! ഇറാഖിലെ താവളം വെളിപ്പെട്ടു, പിന്നാലെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം? പണി വാരിക്കൂട്ടി ഇസ്രയേല്‍…

പരമ്പരാഗതമായി സുരക്ഷയ്ക്കായി അമേരിക്കയെ ആശ്രയിച്ചിരുന്ന സൗദി അറേബ്യയുടെ സുരക്ഷാ നയത്തില്‍ വന്ന വലിയ മാറ്റമാണ് ഈ നീക്കം വ്യക്തമാക്കുന്നത്. 2023-ല്‍ ചൈനയുടെ മധ്യസ്ഥതയില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചെങ്കിലും, മേഖലയിലെ ഭീഷണികളെ നേരിടാന്‍ കൂടുതല്‍ ഉറച്ച സൈനിക സമീപനം സ്വീകരിക്കാന്‍ റിയാദ് തയ്യാറാണെന്ന് ഈ സംഭവവികാസം തെളിയിക്കുന്നു. എങ്കിലും ഇറാഖ് കേന്ദ്രീകരിച്ചുള്ള ഇറാന്‍ അനുകൂല ഗ്രൂപ്പുകളുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നത് മേഖലയിലെ സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *