നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്ഫെഡ്

പാലക്കുന്ന്: നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവും അനിയന്ത്രിതമായ വില വര്‍ധനവും, തൊഴിലാളി ക്ഷാമവും മൂലം കേരളത്തില്‍ നിര്‍മാണ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയില്‍ ആണെന്ന് ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റിയോഗം വിലയിരുത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനവിലയും നിര്‍മാണ അനുബന്ധ വസ്തുക്കളുടെ വിലയില്‍ ഗണ്യമായ വര്‍ധനവാണിപ്പോള്‍. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വൈദ്യുതി പ്രതിസന്ധിയും മൂലം ചെറുകിട കമ്പനികള്‍ നിര്‍മാണം നിര്‍ത്തി വെച്ചിരിക്കുകയാണ് . ചെങ്കല്ല്, കരിങ്കല്ല്, ക്വാറി മണല്‍ എന്നിവയുടെ വിലയിലും
വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. വലിയ കമ്പനികള്‍ നിലവിലെ സാഹചര്യം മറയാക്കി കൃത്രിമ ക്ഷാമം ഉണ്ടാക്കി വില വര്‍ദ്ധിപ്പിച്ച് സാധാരണക്കാരനെ ചൂഷണം ചെയ്യുകയാണെന്നും വീട് നിര്‍മാണത്തില്‍ ചതുരശ്ര അടിക്ക് 500 മുതല്‍ 1000 രൂപ വരെ കൂടുതല്‍ ചെലവിടേണ്ട അവസ്ഥയാണിപ്പോള്‍. സര്‍ക്കാര്‍ ഇടപെട്ട് വിപണി പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ കൈകൊള്ളണമെന്നും നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി. എസ്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. വിനോദ് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി സി. എ. മുഹമ്മദ് റാഷിദ്, എം. വിജയന്‍, ടി.ജെ. സെബാസ്റ്റ്യന്‍, പി രാജന്‍, സുമ മോഹന്‍, തങ്കമ്മ തോമസ്, കെ. രഞ്ജിത്ത്, സജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *