കേരളം ജനവിധി തേടുന്നു; 140 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ആകെ 883 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്

കേരളം ജനവിധി തേടുന്നു; 140 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്തുടനീളം ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലെത്തുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണി വരെ തുടരും. രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. പ്രധാന പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ പുലര്‍ച്ചെ തന്നെ മോക്ക് പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.ആകെ 883 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 43 കേന്ദ്രങ്ങളിലായി പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. കേരളത്തിനൊപ്പം അസമിലും (126 സീറ്റുകള്‍) പുതുച്ചേരിയിലും (30 സീറ്റുകള്‍) ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസും സ്പെഷ്യല്‍ പൊലീസുഉള്‍പ്പെടെ 76,000 ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 2,040 പ്രശ്നബാധിത ബൂത്തുകളില്‍ 160 കമ്പനി കേന്ദ്രസേനയ്ക്കാണ് സുരക്ഷാ ചുമതല. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കടുത്ത പരിശോധന തുടരുകയാണ്. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വടക്കന്‍ ജില്ലകളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പടക്കക്കടകള്‍ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *