ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ: കുലകൊത്തല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വര്‍ഷംതോറുമുള്ള കളിയാട്ട മഹോത്സവം ഒരു ദിവസത്തെ നേര്‍ച്ച കളിയാട്ടത്തോടുകൂടി നവംബര്‍ 27ന് ആരംഭിച്ച് ഡിസംബര്‍ ഒന്നിന് സമാപിക്കും. കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ കുല കൊത്തല്‍ ചടങ്ങ് നടന്നു. കളിയാട്ട ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്കും
ദേവി ദേവന്‍മാര്‍ക്കുള്ള നിവേദ്യത്തിനും മറ്റുമായാണ് ഈ കുലകള്‍ പഴുപ്പിച്ചെടുത്ത് ഉപയോഗിക്കുക. കുലകൊത്തല്‍ ചടങ്ങിന് ക്ഷേത്ര ആചാര സ്ഥാനികര്‍, ക്ഷേത്രം പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ കുന്നരുവത്ത്, സെക്രട്ടറി ദിനേശന്‍ താനത്തിങ്കാല്‍, ട്രഷറര്‍ ചന്ദ്രന്‍ കൊളവയല്‍, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് അനീഷ്‌കൊവ്വല്‍, സെക്രട്ടറി രമേശന്‍ മഡിയന്‍, ട്രഷറര്‍ ചന്ദ്രന്‍ പൊയ്യക്കര ക്ഷേത്ര, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിധിയിലെ ഏഴ് പ്രാദേശിക സമിതികളില്‍ നിന്നുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് നവംബര്‍ 27ന് വ്യാഴാഴ്ച നടക്കും. രാത്രി 7 മണിക്ക് ഉത്സവത്തിന് തുടക്കം കുറച്ചുകൊണ്ട് വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരും. ഉത്സവത്തിന്റെ ഭാഗമായി പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറേ ചാമുണ്ഡി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. വര്‍ണ്ണ ശബളമായ തിരുമുല്‍ കാഴ്ചയും വിവിധ കലാപരിപാടികളും അനുമോദന ചടങ്ങും നടക്കും. എല്ലാ ദിവസങ്ങളിലും അന്നദാനവും ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *