രാജപുരത്ത് നാടന്‍ കള്ള തോക്കും നിര്‍മാണ സാമഗ്രികളുമായി ഒരാള്‍ പിടിയില്‍

രാജപുരം: രാജപുരത്ത് നാടന്‍ കള്ള തോക്കും നിര്‍മാണ സാമഗ്രികളുമായി ഒരാള്‍ പിടിയില്‍. ആലക്കോട് കാര്‍ത്തികപുരം മേനിരിക്കല്‍ വീട്ടില്‍ ദാമോധരന്റെ മകന്‍ അജിത് കുമാര്‍ എം.കെ (55) ആണ് രാജപുരം പോലീസിന്റെ പിടിയിലായത്. പൂര്‍ണ്ണമായും പണി പൂര്‍ത്തീകരിച്ച രണ്ട് തോക്കുകളും, പണി പൂര്‍ത്തീകരിക്കാറായ ഒരു തോക്കും സ്ഥലത്ത് നിന്നും പിടിച്ചെടുത്തു. കൂടാതെ പതിനാറോളം തോക്ക് നിര്‍മ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. കള്ളാര്‍ കോട്ടക്കുന്ന് കൈക്കളംകല്ലിലെ ജസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് കള്ളത്തോക്കും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത്. ഇവിടെ വച്ച് കള്ളതോക്ക് നിര്‍മ്മാണം ഉണ്ടെന്ന് കാഞ്ഞങ്ങാട്, ബേക്കല്‍ ഡിവൈഎസ്പി മാര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജപുരം പോലീസ് ഇന്‍സ്പെക്ടര്‍ പി രാജേഷിന്റെ നിര്‍ദ്ദേശമനുസരിച്ച് എസ്‌ഐമാരായ കരണാകരന്‍, ബിജു പുളിങ്ങോം, എഎസ്‌ഐ ഓമനക്കുട്ടന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ്, സനൂപ്, ഡ്രൈവര്‍ വിനോദ്, ബേക്കല്‍ ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ സുഭാഷ്, സുഭാഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അബൂബക്കര്‍, ജിനേഷ്, നികേഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ കസ്റ്റഡിലിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാളുടെ സഹായികളായ രണ്ടു പേര്‍ ഒളിവിലാണ്.

ഇവര്‍ക്കെതിരെ കേസെടുത്തു പോലീസ് അന്വേഷണം നടത്തിവരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും രണ്ടുപേരും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവര്‍ക്കായി പോലീസ് ശക്തമായ തിരച്ചില്‍ നടത്തുകയാണ്. ഇവര്‍ ഏര്‍പ്പെടുത്തി കൊടുത്ത വാടക വീട്ടില്‍ വച്ചാണ് തോക്ക് നിര്‍മാണം നടത്തിയത്. തീര്‍ത്ത 2 നാടന്‍ തോക്കുകളും നിര്‍മിച്ചു കൊണ്ടിരുന്ന ഒരു തോക്കിന്റെ ഭാഗവും കണ്ടെടുത്തു. ആശാരി പണി, കൊല്ലപ്പണി, കത്തി നിര്‍മാണം, രാമച്ച ചെമ്പ് നിര്‍മാണം, തോക്ക് നിര്‍മാണം എന്നിവയില്‍ വിദഗ്തനാണ് പ്രതി. പാരമ്പര്യമായി കൊല്ലപ്പണിയില്‍ നിപുണനായ പ്രതി തോക്ക് നിര്‍മാണം സ്വയം പരിചയം നേടിയതായാണ് വിവരം. ആവശ്യക്കാര്‍ക്ക് അവര്‍ തരപ്പെടുത്തി കൊടുക്കുന്ന താമസ സ്ഥലത്ത് ചെന്ന് തോക്ക് നിര്‍മ്മിച്ചു കൊടുക്കുകയാണ് പതിവ്. മുമ്പും രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2010 11 കാലയളവില്‍ പ്രതിക്കെതിരെ കള്ള തോക്ക് നിര്‍മ്മാണവുമായി രണ്ട് കേസുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം വരും ദിനങ്ങളില്‍ നടത്തുമെന്ന് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന രാജപുരം ഇന്‍സ്പെക്ടര്‍ പി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *