ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

വത്തിക്കാന്‍: കത്തോലിക്കാസഭയുടെ നല്ലിടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ കുറച്ച് നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്. ബ്യൂണസ് അയേഴ്‌സില്‍ ഇറ്റലിയില്‍ നിന്ന് കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയുടെയും മരിയ സിവോരിയയുടേയും അഞ്ചു മക്കളില്‍ ഒരാളായി 1936 ഡിസംബര്‍17ന് ആണ് ബെര്‍ഗോളിയോ ജനിച്ചത്.

പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്ഥാനാരോഹണത്തിന് ശേഷം സഭയില്‍ പുതിയ മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. അതിനാല്‍ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വിശേഷിപ്പിച്ചിരുന്നു.1958 മാര്‍ച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയില്‍ ചേര്‍ന്നാണ് ബെര്‍ഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാന്‍ മിഗേലിലെ കോളെസിയോ മാക്‌സിമോ സാന്‍ ജോസില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റ് നേടി. 1967 ബെര്‍ഗോളിയോ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി.1969 ഡിസംബര്‍ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.

സാന്‍ മിഗേല്‍ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെര്‍ഗോളിയോ ഈശോസഭയുടെ അര്‍ജന്റീന പ്രൊവിന്‍ഷ്യാല്‍ ആയിരുന്നു. പിന്നീട് സാന്‍ മിഗേല്‍ സെമിനാരി അധിപനായി 1980-ല്‍ സ്ഥാനമേറ്റെടുത്ത ബെര്‍ഗോളിയോ 1988 വരെ ആ പദവിയില്‍ തുടര്‍ന്നു. 2001 ഫെബ്രുവരിയില്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ ബെര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2005-ലെ മെത്രാന്മാരുടെ സുനഹദോസ് കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോയെ പോസ്റ്റ് ബിഷപ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു. ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മ്മപ്പുസ്തകം ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. തന്റെ ജീവിതകാലത്ത് കടന്ന് പോയ ചരിത്രസംഭവങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതാണ് ഈ പുസ്തകം.

കത്തോലിക്കാ സഭയിലെ സാധാരണക്കാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉയര്‍ത്താനുള്ള പോപ്പ് ഫ്രാന്‍സിസിന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. ‘ലാദാത്തോ സെ’ എന്ന ചാക്രികലേഖനത്തില്‍ ആ?ഗോളവത്കരണം അടിച്ചേല്‍പ്പിച്ച സാമ്പത്തിക അനീതികളെക്കുറിച്ച് പോപ്പ് ഫ്രാന്‍സിസ് വിശദമാക്കിയിരുന്നു. അമേരിക്കയിലെ തീവ്രവലതുപക്ഷം വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ കുലുങ്ങിയില്ല. ‘ഞാന്‍ കമ്യൂണിസ്റ്റ് അല്ല. പക്ഷേ, അവര്‍ ശരിപറഞ്ഞാല്‍ അത് ശരിയാണ് എന്ന് ഞാന്‍ പറയും’ എന്നായിരുന്നു ഇതിനോടുള്ള മാര്‍പാപ്പയുടെ പ്രതികരണം. അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നല്‍കിയ പിന്തുണയിലൂടെയും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റി.

ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയുടെ സമീപനവും ഏറെ ചര്‍ച്ചയായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ ശ്രദ്ധേയമായിരുന്നു. വത്തിക്കാന്‍ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി അദ്ദേഹം മാറ്റി. അവരെ ”തെരുവിലെ പ്രഭുക്കന്മാര്‍” എന്ന് അദ്ദേഹം വിളിച്ചു. ഈസ്റ്ററിന് മുമ്പുള്ള വ്യാഴാഴ്ച പരമ്പരാഗത കാല്‍കഴുകല്‍ ചടങ്ങില്‍ കുടിയേറ്റക്കാരുടെയും തടവുകാരുടെയും പാദങ്ങള്‍ കഴുകിയും മാര്‍പാപ്പ ശ്രദ്ധേയനായി. അക്രൈസ്തവരുടെ കാലുകളും കഴുകി മാര്‍പാപ്പ ചരിത്രം സൃഷ്ടിച്ചു. സ്വവര്‍ഗ്ഗാനുരാഗികളോടും ലെസ്ബിയന്‍ കത്തോലിക്കരോടും കൂടുതല്‍ സ്വാഗതാര്‍ഹമായ മനോഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയായിരുന്നു പോപ്പ് ഫ്രാന്‍സിസ്.

Leave a Reply

Your email address will not be published. Required fields are marked *