കാഞ്ഞിരടുക്കം പ്രദേശത്തിന്റെ പേരിനു പിന്നിലെ ചരിത്രം തേടി ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

രാജപുരം : ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിരമരത്തിന്റെ പേരുള്ള കാഞ്ഞിരടുക്കം പ്രദേശത്തിന്റെ പേരിനു പിന്നിലെ ചരിത്രം തേടി കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. 64 വര്‍ഷം മുന്‍പ് പാല മരങ്ങാട്ട്പള്ളിയില്‍ നിന്നും കുടിയേറിയ കാഞ്ഞിരടുക്കത്തെ പാറപ്പുറത്ത് മാത്യുവില്‍ നിന്നാണ് കാഞ്ഞിടുക്കത്തിന്റെ പേരിനു പിന്നിലെ വിശേഷങ്ങള്‍ കുട്ടികള്‍ അറിഞ്ഞത്. നിലവില്‍ കാഞ്ഞിരടുക്കം ടൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആദ്യകാലത്ത് കുഞ്ഞമ്പു മണിയുടെ ചായക്കടയും, അന്തുമായിയുടെ മലഞ്ചരക്ക് കടയും മാത്രമാണ് ഉണ്ടായിരുന്നതെന്ന് മാത്യു പറയുന്നു. ഇന്നു പ്രദേശം ഏറെ വികസിച്ചിരിക്കുന്നു. ടൗണില്‍ വലിയൊരു കാഞ്ഞിരമരം ഉണ്ടായതു കൊണ്ടാണ് പ്രദേശത്തിനു കാഞ്ഞിരടുക്കം എന്ന പേര് വന്നത് എന്നാണ് ചരിത്രം. അടുക്കം എന്നാല്‍ പരന്ന പ്രദേശം എന്നാണര്‍ഥം. റോഡും വാഹന സൗകര്യവും ഇല്ലാത്തതിനാല്‍ കാല്‍നട യാത്രയായിരുന്നു ഏക ആശ്രയം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോഡുണ്ടായതും പെരിയയില്‍ നിന്നും കാഞ്ഞിടുക്കം ടൗണിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചതും. റോഡ് മോശമായതിനാല്‍ ബസ് സര്‍വീസ് നിര്‍ത്തി വച്ചതും തുടര്‍ന്ന് നാട്ടുകാര്‍ പെരിയയിലെത്തി സമരം ചെയ്ത് സര്‍വീസ് പുനരാരംഭിച്ചതും 82 വയസ്സായ മാത്യു ഓര്‍ത്തെടുത്തു. കാഞ്ഞിരമരത്തെ ജില്ലയുടെ ഔദ്യോഗിക വൃക്ഷമായി കാഞ്ഞിരത്തെ പ്രഖ്യാപിച്ചത് കാഞ്ഞിരമരം ഏറെയുള്ള കാഞ്ഞിരടുക്കം പ്രദേശത്തുകാര്‍ക്കും കൂടി അഭിമാനമായി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യുവിന്റെ നിര്‍ദേശ പ്രകാരം ചരിത്രം തേടിയുള്ളയാത്രയ്ക്ക് അധ്യാപകരായ രവീന്ദ്രന്‍ കൊട്ടോടി, കെ.ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *