കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ വികസനം അതിവേഗം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി മെട്രോയുടെയും വാട്ടര്‍ മെട്രോയുടെയും വികസനം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസം കലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ്.എന്‍ ജംഗ്ഷനില്‍ നിന്ന് അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ഇതുവരെ 12.5 ലക്ഷത്തില്‍ അധികം ആളുകള്‍ ഉപയോഗിച്ചു.അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടര്‍ മെട്രോ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. 1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം വലിയ തോതില്‍ ടൂറിസം സാധ്യതകളെ വളര്‍ത്തും. കൊച്ചി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സര്‍ക്കാര്‍ നടത്തുന്ന നിശ്ചയദാര്‍ഢ്യത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ പദ്ധതികളുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഐബിഎം സോഫ്റ്റ്വെയറിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് (പ്രോഡക്ട്‌സ്) ദിനേശ് നിര്‍മ്മല്‍ പറഞ്ഞത് കേരളത്തിലേയ്ക്ക് ഒരു റിവേഴ്‌സ് മൈഗ്രേഷന്‍ നടക്കുന്നുവെന്നാണ്. അതായത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎംലെ ജീവനക്കാര്‍ കേരളത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇതാണ് കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ടു നാടിനുണ്ടായ മാറ്റം. വന്‍കിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങില്‍ 15ആം സ്ഥാനത്ത് ഇക്കാലയളവില്‍ കേരളമെത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

      കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഈയടുത്ത് ഉദ്ഘാടനം ചെയ്ത ഐബിഎം സോഫ്റ്റ്വെയര്‍ ലാബില്‍ മാത്രം ഒരു  വര്‍ഷം കൊണ്ട് ആയിരത്തോളം ആളുകള്‍ക്ക് ജോലി ലഭിച്ചു. ടാറ്റ എലക്‌സിയുമായി കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ധാരണാപത്രം ഒപ്പിട്ടു. എട്ട് മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബില്‍ഡിംഗ് കൈമാറി. ഇവിടെ ഇപ്പോള്‍ ഏകദേശം 3500  എഞ്ചിനീയര്‍മാര്‍  ജോലി ചെയ്യുന്നു. വിപുലീകരണത്തിന്റെ ഭാഗമായി അവര്‍ കിന്‍ഫ്രയില്‍ തന്നെ പുതുതായി രണ്ട് ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്.  ടിസിഎസിനു കാക്കനാട് കിന്‍ഫ്രയുടെ 36 ഏക്കര്‍ കൈമാറി. ഇവിടെ അവരുടെ ഇന്നോവേഷന്‍ ക്യാമ്പസിന്റെ ആദ്യഘട്ടം പൂര്‍ത്തിയയാവുമ്പോള്‍ 5000 എഞ്ചിനീയര്‍മാര്‍ക്കും രണ്ടാം ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

      കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ 30 ഏക്കറില്‍ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് യൂണിറ്റുകള്‍ അടങ്ങുന്ന നെക്സ്റ്റ് ഹൈടെക്ക് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതി പൂര്‍ണമാകുന്നതോടെ 4000 പേര്‍ക്ക് ജോലി ലഭിക്കും. ലുലു ഫുഡ് പ്രോസസ്സിംഗ് ആലപ്പുഴയില്‍ അരൂരില്‍  150 കോടി രൂപയുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.  കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ 10 ഏക്കറില്‍ പൂര്‍ത്തിയാവുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റ് നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

      ഭക്ഷ്യസംസ്‌കരണ മേഖലയില്‍ അത്യാധുനിക മെഷിനറികളുമായി യൂറോപ്പ്, അമേരിക്കന്‍ മാര്‍ക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചോയ്‌സ് ഗ്രൂപ്പ് കൊച്ചിയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ്  ആരംഭിച്ചു. 500 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 2021 ഒക്ടോബറില്‍ ആരംഭിച്ച് ഒന്നരവര്‍ഷക്കാലം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത ഫ്‌ലാഗ്ഷിപ്പ് പദ്ധതിയാണ് മീറ്റ് ദി ഇന്‍വെസ്റ്റര്‍. ഇതിലൂടെ  ബില്‍ടെക്, ആസ്‌കോ ഗ്ലോബല്‍, അറ്റാച്ചി, ട്രൈസ്റ്റാര്‍, വെന്‍ഷ്വര്‍, സിന്തൈറ്റ്, മുരുളിയ, സ്വരബേബി, നെസ്റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികള്‍ സംസ്ഥാനത്ത്  നിക്ഷേപത്തിന് തയ്യാറായി. ഇത്തരത്തില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂര്‍വ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു.

      കൊച്ചി - ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി പാലക്കാട് ജില്ലയില്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിംഗ് ക്ലസ്റ്ററിന്റെ ഭാഗമായി 1710  ഏക്കര്‍ ഭൂമിയില്‍ 85 ശതമാനം  ഏറ്റെടുത്തുകഴിഞ്ഞു.  ദക്ഷിണേന്ത്യയിലെ ആദ്യത്തെ  ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നു. ഇന്‍ഫോ പാര്‍ക്കിന് സമീപം അന്താരാഷ്ട്ര എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണമാരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

      'നാളെയുടെ പദാര്‍ത്ഥം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീന്‍ അധിഷ്ഠിത വ്യാവസായികോല്‍പാദനത്തിന് തുടക്കം കുറിച്ചു. കൊച്ചിയിലെ കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ ആണ് ഗ്രഫീന്‍ ഉല്‍പാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.  ലോകത്താദ്യമായി ഗ്രാഫീന്‍ പോളിസി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഇലക്ട്രിക് വാഹന  മേഖലയിലെ കുതിപ്പിന് അടിത്തറ പാകിക്കൊണ്ട് കെ- ഡിസ്‌ക് മുന്‍കയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിങ്ങ് കണ്‍സോര്‍ഷ്യം ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു.

      വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ കയറ്റുമതി വികസനം  പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ രൂപീകരിക്കും.  ഇതിനാവശ്യമായ ഭൂമി തിരുവനന്തപുരം ജില്ലയില്‍ ലാന്‍ഡ് പൂള്‍ രീതിയില്‍ കണ്ടെത്തും.  ഇത്തരം ഇടപെടലുകളാണ്  നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്നത്. അത് ജനങ്ങളുടെ മനസില്‍ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *