ഇളന്നീര്‍ പ്രസാദമായി നല്‍കുന്ന അപൂര്‍വ അനുഷ്ഠാനങ്ങളോടെ വയല്‍ക്കോല ഉത്സവം

പാലക്കുന്ന് : ‘നഗരസഭാ’ പരിധിയില്‍ തെയ്യാട്ടങ്ങള്‍ക്ക് തുടക്കമിട്ട് തിരുവക്കോളി തിരൂര്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് വയല്‍ക്കോല ഉത്സവം സമാപിച്ചു. ഇവിടത്തെ വയല്‍ക്കോല ഉത്സവത്തിന് ശേഷമേ തിരുവക്കോളി ‘നഗരസഭ’ എന്നറിയപ്പെടുന്ന ദേവസ്ഥാന പരിധിയില്‍ തെയ്യാട്ടങ്ങള്‍ പാടുള്ളൂ വെന്നാണ് ചട്ടം. ഉത്സവ നടത്തിപ്പിനായി നാനാജാതി വിഭാഗത്തില്‍പ്പെടുന്ന നൂറ്കണക്കിന് വീടുകളില്‍ നിന്ന് ശേഖരിക്കുന്ന നിശ്ചിത തുകയെ ‘വയച്ചല്‍’ എന്നണ് അറിയപ്പെടുന്നത്.

ദേവസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വീടുകളില്‍ നിന്ന് തുക കൈപ്പറ്റും. അല്ലാത്തവര്‍ ദേവസ്ഥാനത്തെത്തി തുക നല്‍കും. തിങ്കളാഴ്ച്ച തെയ്യംകൂടലിനും കുളിച്ചുതോറ്റത്തിനും ശേഷം പാര്‍ഥസാരഥി ക്ഷേത്ര അയ്യപ്പ സേവാസംഘത്തിന്റെ കാഴ്ച്ചാവരവുണ്ടായി. മാതൃസമിതിയുടെ തിരുവാതിരക്കളിയും കരിപ്പോടി റിയല്‍ ഫ്രണ്ട്സ് വനിതാവിങിന്റെ കൈകൊട്ടിക്കളിയും കുട്ടികളുടെ നൃത്തങ്ങളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാടും വൈകീട്ട് ഗുളികന്‍ തെയ്യക്കോലവും കെട്ടിയാടി. ‘വയച്ചല്‍’ നല്‍കുന്നവര്‍ക്കെല്ലാം ചെത്തി മിനുക്കിയ ഇളന്നീര്‍ പ്രസാദമായി നല്‍കുന്ന അപൂര്‍വ അനുഷ്ഠാനം വയല്‍ക്കോല ഉത്സവത്തിന്റെ പ്രത്യേകതയാണ്. അന്നദാനവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *