പടിഅപ്പം വിളമ്പി വടക്കരുടെ ഓണ വിശേഷങ്ങള്‍ക്ക് സമാപനമായി

പാലക്കുന്ന് : തെക്കന്‍ ജില്ലകളില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് ഓണാഘോഷമെങ്കില്‍ വടക്കന്‍ ജില്ലകളില്‍ ചിങ്ങം അവസാന നാള്‍ വരെയാണ് ഇത് അനുഷ്ഠിക്കുന്നത്. ജില്ലയില്‍ തിങ്കളാഴ്ച സന്ധ്യാദീപത്തിന് ശേഷം വാമനമൂര്‍ത്തിക്കുള്ള നിവേദ്യമാണെന്ന സങ്കല്‍പ്പത്തില്‍ പടിഅപ്പം വിളമ്പി ഓണ മാസത്തോട് വിടപറഞ്ഞു. ചിങ്ങവെള്ളവും കുറി വരയ്ക്കലും പൂവിടലുമാണ് ഇവിടെ ചിങ്ങത്തിലെ പ്രധാന ചടങ്ങുകള്‍. തീര്‍ത്തും അനാഡംബരവും ലളിതവുമായ അനുഷ്ഠാനമാണിത്. ചിങ്ങം അവസാന ദിവസമായ കന്നി സംക്രമത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ കെട്ടിച്ചുറ്റിയ തെയ്യങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. ഒരു മാസമായി പള്ളിയറയില്‍ കെടാവിളക്കായി അനുഷ്ഠിച്ചുവന്ന ‘നന്ദാര്‍ ദീപ’ ത്തിനും ഇതോടെ സമാപനമായി. ചിങ്ങത്തോട് വിടപറയുന്നതിന്റെ ഭാഗമായി വാതില്‍ പടികളിലും മുറ്റത്തും രാവിലെ വരച്ച കുറി മായ്ച്ചശേഷം സന്ധ്യയ്ക്ക് വീണ്ടും വരച്ചു. വാതില്‍ പടികളില്‍ പ്ലാവില വെച്ച് അതില്‍ പടിഅപ്പം വിളമ്പി തിരി തെളിച്ചു .ഉപ്പും മധുരവും ചേര്‍ക്കാതെ അടരൂപത്തില്‍ ചുട്ടെടുക്കുന്നതാണ് പടിഅപ്പം. തിരി അണഞ്ഞശേഷം ഈ അട വീട്ടിലുള്ളവര്‍ കഴിക്കുന്നത്തോടെ ചിങ്ങത്തോട് വിടപറയുന്നതാണ് രീതി. മഞ്ഞള്‍ ഇലയില്‍ മധുരം ചേര്‍ത്ത അടയും പ്രത്യേകമായി വേറെയും ഉണ്ടാക്കാറുണ്ട്.പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലും വയനാട്ടുകുലവന്‍ തറവാടുകളിലും വീടുകളിലും തിങ്കളാഴ്ച സന്ധ്യാദീപത്തിന് ശേഷം ഈ ചടങ്ങുകള്‍ പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *