കര്‍ണാടക അങ്കോലയിലെ മണ്ണിടിച്ചില്‍: ലോറിയുടെ സ്ഥാനം കണ്ടെത്തി, തിരച്ചില്‍ ഊര്‍ജിതം;

ബെംഗളൂരു: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വഴിത്തിരിവ്. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി.മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കുന്നത് തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ചൊവാഴ്ച മുതലാണ് അര്‍ജുനെ കാണാതായത്. അര്‍ജുന്‍ അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തുനിന്നാണ്. ഈ പ്രദേശത്തു നിന്നാണ് ലോറിയുടെ ജിപിഎസ് സിഗ്‌നല്‍ ലഭിച്ചതും. മണ്ണ് ഇടിഞ്ഞുവീഴുമ്‌ബോേള്‍ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിര്‍ത്തിയിട്ടിരുന്നതായാണു വിവരം. അര്‍ജുനും മറ്റു 2 പേരും മണ്ണിനടിയിലുണ്ടെന്നാണു നിഗമനം. വയോധികയെ കാണാതായിട്ടുണ്ട്.അപകടസമയത്ത് അര്‍ജുന്‍ ലോറിയില്‍ ഉണ്ടായിരുന്നോ അതോ ഇവിടത്തെ ചായക്കടയിലായിരുന്നോ എന്നതു വ്യക്തമല്ല.
മണ്ണിടിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന വാഹനങ്ങളും ആളുകളില്‍ പലരും നദിയിലേക്ക് ഒലിച്ചുപോയിരുന്നു. ചായക്കട ഉടമ, ഭാര്യ, 2 കുട്ടികള്‍, ഇവരുടെ ബന്ധു, തമിഴ്‌നാട് സ്വദേശിയായ ടാങ്കര്‍ ലോറി ഡ്രൈവര്‍, തിരിച്ചറിയാത്ത ഒരാള്‍ എന്നിങ്ങനെ 7 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. അര്‍ജുന്റെ ലോറിയുടെ ജിപിഎസ് സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് മണ്ണുനീക്കി പരിശോധന തുടരുകയാണ്. നാവികസേന, ദേശീയ ദുരന്തനിവാരണ സേന, അഗ്‌നിരക്ഷാസേന, പൊലീസ് തുടങ്ങി വന്‍ സന്നാഹം സ്ഥലത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *