സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 900 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 29 മുതല്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.നിലവില്‍ അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയാണ്. ഏപ്രില്‍ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം കുടിശികയില്ലാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കും. അഞ്ച് മാസത്തെ പെന്‍ഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രില്‍ മുതല്‍ അതാത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കണ്‍സോഷ്യം രൂപീകരിച്ച് പെന്‍ഷന്‍ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാന്‍ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല.ഇതിനിടയ്ക്കാണ് ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടിയത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാണ്. നേരത്തെ മാര്‍ച്ച് മാസം അവസാനം ക്ഷേമ പെന്‍ഷന്റെ ഒരു ഗഡു വിതരണം ചെയ്തിരുന്നു. ഏപ്രില്‍ മാസം വിഷുവിന് മുന്‍പായി രണ്ടു മാസത്തെ ഗഡു കൂടി വിതരണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരു മാസത്തെ ഗഡുകൂടി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്.സംസ്ഥാനം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ക്ഷേമ പെന്‍ഷന്‍ വിതരണവും തടസ്സപ്പെട്ടത്. 1,600 രൂപ വീതമാണ് ഒരാള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 900 കോടി രൂപയാണ് വേണ്ടത്. ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങുന്നതില്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *