ജില്ലാ റോഡ് സുരക്ഷ അതോറിറ്റി യോഗം ചേര്‍ന്നു

ജില്ലയിലെ റോഡുകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന രാവിലെ എട്ട് മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. നാളെ (ജൂണ്‍ 19) മുതല്‍ നിരോധനം നടപ്പില്‍ വരുത്തേണ്ടതാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനാലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഇത്. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് ടിപ്പര്‍ നിരോധനം എന്നാല്‍ ജില്ലയില്‍ രാവിലെ എട്ട് മുതല്‍ വിവിധ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നുണ്ട്. ഉച്ചയ്ക്കു ശേഷം 3.30ന് വിടുന്ന സ്‌ക്കൂളുകളുണ്ട്. ഈ സാഹചര്യത്തില്‍ ടിപ്പര്‍ ലോറികളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. സ്‌കൂള്‍, കോളേജ് പരിസരത്തെ റോഡ് സുരക്ഷ കര്‍ശനമാക്കണം. സുരക്ഷ സിഗ്‌നലുകളും സീബ്രാ ലൈനുകളും ഉറപ്പുവരുത്തണം. സ്‌കൂള്‍ കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായി കാണണം. രാവിലെയും വൈകിട്ടും കുട്ടികള്‍ റോഡ് മുറിച്ചു കടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ആര്‍.ടി.ഒ ജെറാഡ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷാ അതോറിറ്റി അംഗങ്ങളായ പൊലീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എന്‍ജിനീയര്‍, കെ.എസ്.ടി.പി എക്സിക്യൂടിവ് എന്‍ജിനീയര്‍, കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടിവ് എന്‍ജിനിയര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനസെക്രട്ടറിമാര്‍ ദേശീയ പാത അതോറിറ്റി പ്രതിനിധികള്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *