ഗവ.മെഡിക്കല്‍ കോളേജ് പൂര്‍ണസജ്ജമാക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തി പൂര്‍ണ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം ആദ്യമായി ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിലെത്തിയ കളക്ടര്‍ എം.ബി.ബി.എസ്, നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുമായും ജീവനക്കാരുമായും സംവദിച്ചു.

ഗവ. മെഡിക്കല്‍ കോളേജിന്റെ വികസനം സാധ്യമാക്കാന്‍ ജില്ലാ ഭരണ സംവിധാനം നടപടി സ്വീകരിക്കും. മാസത്തില്‍ ഒരു ദിവസം ജില്ലാകളക്ടര്‍ നേരിട്ട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് അവലോകനം നടത്തും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കരാറായ എല്ലാ പ്രവര്‍ത്തികളും ഉടന്‍ ആരംഭിക്കുമെന്നും കളക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് അധികൃതര്‍ക്കും ഉറപ്പുനല്‍കി. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും ടീച്ചേഴ്സ് സ്റ്റാഫ് ഹോസ്റ്റലും തുറന്നു കൊടുക്കാന്‍ പ്രഥമപരിഗണന നല്‍കും. ഹോസ്പിറ്റല്‍ ബ്ലോക്ക് നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്തും. മെഡിക്കല്‍ കോളേജ് ഇന്റേണല്‍ റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ആശുപത്രി കാന്റീന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍, ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന് നേതൃത്വം നല്‍കിയ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണര്‍, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ മാനേജ്മെന്റ് സമിതിക്ക് നേതൃത്വം നല്‍കിയ ജില്ലാകളക്ടര്‍ എന്നീ നിലകളില്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഗവ. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. അനുഭവ പരിചയം കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ പുരോഗതിക്കും പ്രയോജനപ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ എല്ലാ ബ്ലോക്കുകളും നേരിട്ട് സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ പണി പാതി വഴിയിലായ ഹോസ്റ്റല്‍ ആശുപത്രി ബ്ലോക്കുകളും സന്ദര്‍ശിച്ച് വിലയിരുത്തി മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാബ് സൗകര്യം അടിയന്തരമായി ഒരുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ കിറ്റ്കോ പ്രൊജക്ട് മാനേജര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ഹാര്‍ബര്‍ എഞ്ചിനിയറിംഗ്, ജല അതോറിറ്റി, കെ എസ് ഇ ബി എക്സിക്യുട്ടീവ് എഞ്ചിനിയര്‍മാര്‍ എന്നിവരുമായും കളക്ടര്‍ സംസാരിച്ചു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അരുണ്‍കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍, ഡോ.ടി.ജി സിന്ധു, സൂപ്രണ്ട് ഡോ.ആര്‍ പ്രവീണ്‍, നേഴ്സിങ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ തസ്ലീം സബിത്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് കെ.എസ് ജയകുമാരി, ലേ സെക്രട്ടറി കെ.കൗശിക്, പി.ടി.എ സെക്രട്ടറി ഡോ.ശാലിനി കൃഷ്ണന്‍, സര്‍ജന്റ് എസ്. അന്‍ഷാദ് എന്നിവരടങ്ങുന്ന സംഘവുമായി കളക്ടര്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ തല്‍സ്ഥിതി ചര്‍ച്ച ചെയ്തു.

കാസര്‍കോട് വികസന പാക്കേജിന്റെയും കിഫ്ബി യുടേയും ഫണ്ട് ഉപയോഗിച്ചാണ് മെഡിക്കല്‍ കോളേജിന്റെ വികസനം സാധ്യമാക്കുന്നത്.മെഡിക്കല്‍ കോളേജിന്റെ തുടര്‍ വികസനത്തിന് ഇനിയും പിന്തുണയുണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ക്ലാസ് മുറികളും ലബോറട്ടറിയും വിവിധ ബ്ലോക്കുകളും കളക്ടര്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതിയും ഭാവി വികസനവും നേരിട്ട് മനസ്സിലാക്കാന്‍ എത്തിയ കളക്ടര്‍ക്ക് വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ജീവനക്കാര്‍ എന്നിവരുമായും കളക്ടര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജിന്റ ബാലാരിഷ്ടതകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ വേണമെന്ന് കളക്ടറോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *