കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികള്‍ ആസുത്രണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

രാജപുരം : കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികള്‍ ആസുത്രണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ഡിഎഫ് ഒ കെ.അഷറഫ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.പി. ശ്രീജിത്ത്, പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബി.സേസപ്പ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, രാജപുരം എസ് ഐ കെ.മുരളീധരന്‍, പനത്തടി വില്ലേജ് ഓഫിസര്‍ വിനോദ് ജോസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ് , പഞ്ചായത്തംഗങ്ങളായ കെ.ജെ. ജയിംസ്, രാധാസുകുമാരന്‍, എന്‍.വിന്‍സെന്റ്, സജിനി മോള്‍ ,വി.ആര്‍.ബിജു, റാണിപുരംഓട്ടമല വന സംരക്ഷണ സമിതി പ്രസിഡന്റുമാര്‍, കര്‍ഷകര്‍, റിസോര്‍ട്ട് ഉടമകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കര്‍ഷകര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കലക്ടറുടെ മുന്‍പാകെ അവതരിപ്പിച്ചു. കൃഷിനാശമുണ്ടാകുമ്പോള്‍ കര്‍ഷകന് വനം വകുപ്പ് നല്‍കുന്ന തുഛമായ തുകയല്ല യഥാര്‍ഥ പരിഹാരമെന്ന് പനത്തടി പഞ്ചായത്തംഗം കെ.ജെ. ജയിംസ് പറഞ്ഞു. കാട്ടാനകള്‍ നാട്ടിലിറങ്ങാതിരിക്കാനുള്ള കൃത്യമായ പ്രതിരോധ നടപടികളാണ് വേണ്ടതെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. നബാര്‍ഡ് പദ്ധതിയില്‍ ജില്ലയ്ക്ക് അനുവദിച്ച 32 കിലോമീറ്റര്‍ തുക്കു വേലിയില്‍ പനത്തടി പഞ്ചായത്തില്‍ അനുവദിച്ച 17 കിലോമീറ്റര്‍ ദൂരം എത്രയും പെട്ടെന്ന് നിര്‍മാണം ആരംഭിക്കും. റാണിപുരത്ത് ഒരു മാസത്തിനകം സോളര്‍ വഴിവിളക്ക് സ്ഥാപിക്കും. നിലവില്‍ തകരാറിലായി കിടക്കുന്ന സോളാര്‍ വേലികള്‍ അറ്റകുറ്റപ്പണികള്‍ നടത്തും. ബി എസ് എന്‍ എല്‍ ടവര്‍ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കും. വേര്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് കെ എസ് ഇ ബി യുമായ ബന്ധപ്പെട്ട് നടപടി സ്വികരിക്കും. കാട്ടാന ശല്യം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പരിയാരത്തും യോഗം ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *