ദിയ കൃഷ്ണയുടെ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ചിനോട് തട്ടിപ്പ് രീതി വിവരിച്ച് ജീവനക്കാരികള്‍

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയായ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാരികള്‍ ക്രൈംബ്രാഞ്ചിനോട് വിവരിച്ചു. ജീവനക്കാരികളായിരുന്ന വിനീത, രാധകുമാരി എന്നിവരാണ് വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനോട് പങ്കുവച്ചത്. മെഷീന്‍ ഉപയോഗിച്ചുള്ള ക്യൂ ആര്‍ കോഡില്‍ കൃത്രിമം കാണിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവര്‍ വ്യക്തമാക്കിയത്.

ദിയയുടെ സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ബില്ലില്‍ കസ്റ്റമറുടെ പേരും ഫോണ്‍ നമ്പറും വയ്ക്കാറില്ലെന്നാണ് ജീവനക്കാരി പറയുന്നതാണ്. ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത് ദിയയാണെന്നും കസ്റ്റമര്‍ സെലക്ട് ചെയ്യുന്ന ആഭരണത്തിന്റെ ചിത്രം ദിയയ്ക്ക് അയക്കുമ്പോള്‍ വില നിശ്ചയിച്ച് ദിയ മറുപടി നല്‍കുമെന്നും ജീവനക്കാരി പറയുന്നു. യഥാര്‍ത്ഥ വില അറിയുന്നതിനുള്ള ബാര്‍കോഡ് ബില്ലില്‍ ഉള്‍പ്പെടുത്തില്ലെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

അതേസമയം നിലവില്‍ മൂന്നിടത്താണ് ക്രൈംബ്രാഞ്ച് പ്രതികളുമായി തെളിവെടുപ്പിനെത്തിയത്. ആഭരണം വാങ്ങിയ ജ്വല്ലറി, ദിയയുടെ ഫ്‌ലാറ്റ്, സ്ഥാപനം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. സംഭവത്തില്‍ രണ്ട് പ്രതികള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജറായെങ്കിലും മൂന്നാമത്തെയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്നാമത്തെയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *