ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു;

തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു.ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്മാഈല്‍ ഹനിയ്യയുടെ മരണത്തില്‍ ഫലസ്തീന്‍ ജനതക്കും ഇസ്‌ലാമിക സമൂഹത്തിനും ഇറാനിയന്‍ രാഷ്ട്രത്തിനും ഇറാന്‍ സായുധ സേനയിലെ സായുധ സൈനിക വിഭാഗം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അനുശോചനം അറിയിച്ചു. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മാഈല്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്ബ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുമ്ബ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു. 62കാരനായ ഹനിയ്യ 2023 മുതല്‍ ഖത്തറിലാണ് താമസം. 2017 മെയിലാണ് ഇദ്ദേഹം ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.അല്ലാഹുവിന്റെ മാര്‍ഗത്തിന്റെ കൊല്ലപ്പെട്ടവരെ മരിച്ചവരായി കണക്കാക്കരുതെന്ന് ഹമാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മറിച്ച് അവര്‍ തങ്ങളുടെ രക്ഷിതാവിങ്കില്‍ ജീവിച്ചിരിക്കുന്നു. നമ്മുടെ മഹത്തായ ഫലസ്തീന്‍ ജനതയുടെയും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെയും ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും ജനങ്ങളോട് ഹമാസ് അനുശോചനം രേഖപ്പെടുത്തുന്നു. പ്രസ്ഥാനത്തിന്റെ നേതാവും പോരാളിയും രക്തസാക്ഷിയുമായ അദ്ദേഹം ഇറാനിലെ താമസസ്ഥലത്ത് സയണിസ്റ്റ് വഞ്ചനയിലൂടെയാണ് വിടപറഞ്ഞത്. നാം അല്ലാഹുവിന്റേതാണ്, അവനിലേക്കാണ് നാം എല്ലാവരും മടങ്ങുക. അത് വിജയത്തിന്റെയോ രക്തസാക്ഷിതത്വത്തിന്റെയോ ജിഹാദാണെന്നും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *