ഡിജിറ്റല്‍ ഇടപാടുകള്‍ സൗജന്യമായി തുടരും; ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി കേന്ദ്ര ധനമന്ത്രാലയം

2,000 രൂപ വരെയുള്ള യു.പി.ഐ, റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജുകളും ഈടാക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിട്ടു. പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷന്‍ 10 എ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. പണം അയക്കുന്നവരില്‍ നിന്നോ സ്വീകരിക്കുന്നവരില്‍ നിന്നോ നേരിട്ടോ അല്ലാതെയോ ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നാണ് കര്‍ശന നിര്‍ദ്ദേശം.

കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയ ടാക്‌സേഷന്‍ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ യു.പി.ഐ ഇടപാടുകള്‍ക്ക് നിരക്കേര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യക്തിഗത ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ്സ് ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

2020-ല്‍ നിര്‍ത്തിവെച്ച എം.ഡി.ആര്‍ തിരികെ കൊണ്ടുവരുന്നതിനായി അടുത്തിടെ നിയമഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ വ്യാപാരികളില്‍ നിന്ന് നിരക്ക് ഈടാക്കിയാലും വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും യാതൊരുവിധ അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്ന് കേന്ദ്ര വിജ്ഞാപനം ഉറപ്പുനല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *