കേന്ദ്ര ഫിഷറീസ് മന്ത്രി ബഹുമാനപെട്ട ജോര്‍ജ് കുര്യന് കാസറഗോഡ് ഗസ്റ്റ് ഹൗസില്‍ വെച്ച് കോട്ടികുളം ബേക്കല്‍ മിനി ഹാര്‍ബറിനുള്ള നിവേദനം നല്‍കി

കോട്ടിക്കുളം: പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ദൈനദിന ജീവിതം പോലും വഴിമുട്ടി നില്‍ക്കുന്ന ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്ന് ആശ്വാസം ലഭിക്കാ നുതകുന്ന അനേകം വര്‍ഷങ്ങളായി കത്തിരിക്കുന്ന മത്സ്യ തുറമുഖം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കോട്ടിക്കുളം – ബേക്കല്‍ പ്രദേശത്ത് മത്സ്യ തുറമുഖം ഉടനെ പണിയണമെന്ന അപേക്ഷ കേന്ദ്ര ഫിഷറീസ് മന്ത്രി ജോര്‍ജ് കുരിയന് ഇന്നലെ കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ വെച്ച് കൈമാറി.4405-00-104-83 ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഫിഷറീസ് ഹാര്‍ബേഴ്സ് എന്ന ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്തി നടത്തിവരുന്ന ഹാര്‍ബര്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ രണ്ടാം ഘട്ട അനേഷണം പൂര്‍ത്തിയാക്കിയതില്‍ ഹാര്‍ബറിന് തികച്ചും അനുയോജ്യമായ സ്ഥലമാണ് കോട്ടിക്കുളം ബേക്കല്‍ പ്രദേശത്ത് കണ്ടെത്തിയിട്ടുള്ളത്, എന്നിട്ടും തുടര്‍ ഘട്ടങ്ങളുടെ പ്രവര്‍ത്തനം ഇത് വരെയും നടന്ന് കാണുന്നില്ല. വര്‍ഷങ്ങളോളമായി നിരവധി തവണ ഇക്കാര്യം ഉന്നയിച്ച് കൊണ്ട് ബന്ധപെട്ട വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കി കൊണ്ട് സമീപിക്കുകയുണ്ടായി, എന്നിട്ടും ഇത് വരെ ഹാര്‍ബര്‍ നിര്‍മാണം കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. കഴിഞ 15 വര്‍ഷത്തിനുള്ളില്‍ അനവധി മത്സ്യ തൊഴിലാളികളുടെ ജീവനുകളാണ് കോട്ടിക്കുളം, ബേക്കല്‍, പള്ളിക്കര എന്നീ കടല്‍ തീരങ്ങളില്‍ ബലി നല്‍കേണ്ടി വന്നിട്ടുള്ളത്, ഇനിയെങ്കിലും ഒരു ജീവന്‍ പോലും നഷ്ടപെടാതിരിക്കാന്‍ കോട്ടിക്കുളം – ബേക്കലില്‍ ഒരു മിനി ഹാര്‍ബര്‍ എത്രയും പെട്ടന്ന് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ ദുരിതപ്പൂര്‍ണമായ ജീവിതരീതിയില്‍ നിന്ന് ഒരല്‍പമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് വേണ്ടി മീന്‍ പിടിത്ത മിനി ഹാര്‍ബര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി എത്രയും വേഗത്തില്‍ കോട്ടികുളം – ബേക്കല്‍ മിനി ഹാര്‍ബര്‍ സാക്ഷാത്കരിച്ച് മത്സ്യബന്ധന യോഗ്യമാക്കി തീര്‍ക്കണമെന്ന് കോട്ടിക്കുളം ബേക്കല്‍ പള്ളിക്കരയില്‍ പെട്ട മത്സ്യ തൊഴിലാളികള്‍ ആവശ്യപെട്ടു. കോട്ടിക്കുളം തൃക്കണ്ണാടിന് തെക്ക് ഭാഗം മുതല്‍ ബേക്കല്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ വടക്ക് ഭാഗം വരെയാണ് നിര്‍ദ്ദേശിച്ച ഹാര്‍ബര്‍ പണിയാന്‍ ഉദ്ദേശിക്കുന്നത്. ഈ ഹാര്‍ബര്‍ യഥാര്‍ഥ്യമാവുകയാണെങ്കില്‍ കോട്ടിക്കുളം ബേക്കല്‍ പ്രദേശങ്ങളിലെ നല്ലൊരു ഭാഗം വരെയുള്ള കടല്‍ ക്ഷോഭം തടഞ്ഞു നിര്‍ത്താന്‍ ഇതുവഴി സാധിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി കാസറഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കടല്‍ക്ഷോഭവും നാശനഷ്ടങ്ങളും ഉണ്ടായത് കോട്ടിക്കുളം തൃക്കണ്ണാട് പ്രദേശത്താണെന്നത് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. ഇവിടെ മിനി ഹാര്‍ബര്‍ അനുവദിച്ചാല്‍ പാവപെട്ട മത്സ്യതൊഴിലാളികളുടെ അനേകം വീടുകള്‍ക്കും, മത്സ്യബന്ധന സാമഗ്രഹികള്‍ സൂക്ഷിക്കുന്ന കെട്ടിടങ്ങള്‍ക്കും, ഈ കടല്‍ തീരത്ത് കൂടി പോകുന്ന കേരള സ്റ്റേറ്റ് ഹൈവെ റോഡിനും, ദക്ഷിണ കാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ തൃക്കണ്ണാട് ശിവ ക്ഷേത്രത്തിനും അതൊരു സംരക്ഷണമായിരിക്കും. ഈ നിവേദനം കേരള ചീഫ് മിനിസ്റ്റര്‍ ബഹുമാനപെട്ട പിണറായി വിജയന്‍, കേരള ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, മറ്റുള്ള എല്ലാ ഭരണാധികാരികള്‍ക്കും നല്‍കിയിട്ടുണ്ട്.
ഇനിയും വേണ്ടപ്പെട്ട അധികാരികള്‍ ഹാര്‍ബര്‍ നിര്‍മാണം പരിഗണനയില്‍ എടുത്തില്ലെങ്കില്‍ രൂക്ഷമായ പ്രക്ഷോഭവുമായി പ്രതികരിക്കുമെന്ന് മത്സ്യതൊഴിലാളികള്‍ അറിയിച്ചു.കോട്ടിക്കുളം, ബേക്കല്‍ ശ്രീ കുറുമ്പ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റെന്മാരായ വി ആര്‍ സുരേന്ദ്രനാഥ്,
വി പുരുഷോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്ര സ്ഥാനികന്മാരായ ബേക്കല്‍ കണ്ണന്‍ കാരണവര്‍, കോട്ടിക്കുളം ചന്തന്‍ കാര്‍ണവര്‍, എളോ തി അയത്താര്‍, കമ്മിറ്റിയിലെ കെ ചന്ദ്രശേഖരന്‍ കെ ചന്ദ്രന്‍, എസ് രഘു, എ പ്രഭാകരന്‍, എസ് ഷാജി, എസ് ഡി മാര്‍ട്ടിന്‍ എന്നിവരാണ് കേന്ദ്ര ഫിഷറീസ് മന്ത്രിയെ കണ്ട് നിവേതനം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *