ജീവിതശൈലീ രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി രോഗനിര്‍ണയം നടത്തുന്നതിനായി ”ഹൃദയരാഗം” എന്ന പ്രത്യേക ക്യാമ്പയിന് വകുപ്പ് തുടക്കം കുറിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്‌ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കുവാനായി നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത പൊതുജനാരോഗ്യ കാമ്പയിനാണ് ഹൃദയരാഗമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിന്‍ നടപ്പാക്കുക. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉള്‍പ്പെടുത്തി സ്‌ക്രീനിംഗും രോഗസാധ്യതാ വിശകലനവും നടത്തി ഓരോ വ്യക്തിയെയും mild, moderate, high റിസ്‌ക് വിഭാഗങ്ങളായി തരംതിരിക്കുകയും, രോഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സ, പരിശോധന, ചികിത്സ, തുടര്‍സേവനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഉയര്‍ന്ന റിസ്‌കുള്ളവര്‍ക്ക് 24 മണിക്കൂറിനുള്ളിലും, മറ്റുള്ളവര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളിലും പരിശോധന, ചികിത്സ എന്നിവ ഉറപ്പാക്കും.
പുതുതായി രോഗം കണ്ടെത്തുന്ന ഓരോ വ്യക്തിയെയും രജിസ്റ്റര്‍ ചെയ്ത് ഒരു വ്യക്തിഗത ഹെല്‍ത്ത് ഡയറി നല്‍കുകയും, ചികിത്സ, ജീവിതശൈലി പരിവര്‍ത്തനം എന്നിവ ഉള്‍പ്പെടുന്ന ചിട്ടയായ തുടര്‍പരിശോധനാ ക്രമത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഗൃഹസന്ദര്‍ശനം നടത്തിയുള്ള സര്‍വ്വേ, റിസ്‌ക് വിലയിരുത്തല്‍, സ്‌ക്രീനിംഗ് ക്യാമ്പുകള്‍, ആരോഗ്യമേളകള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ജീവിതശൈലി മാറ്റത്തിനുള്ള പിയര്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍, രോഗനിര്‍ണ്ണയത്തിനുള്ള പരിശോധനകള്‍, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ഘടകങ്ങള്‍.
[വട്ടിയൂര്‍ക്കാവ് (തിരുവനന്തപുരം), ഇടുക്കി (ഇടുക്കി ജില്ല), നിലമ്പൂര്‍ (മലപ്പുറം)] എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളില്‍ വിളംബര ജാഥ നടത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. പിന്നീട് സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ജനസംഖ്യാധിഷ്ഠിത സര്‍വ്വേ ശൈലി (SHAILI) ആപ്പ് വഴിയും സ്‌ക്രീനിംഗ് JAK PH ആപ്പ് വഴിയുമാണ് നടത്തുന്നത്. ഇ-ഹെല്‍ത്ത് ഹോസ്പിറ്റല്‍ മാനേജ്മെന്റ് സംവിധാനം വഴിയാണ് രോഗനിര്‍ണയം, ചികിത്സ, തുടര്‍പരിശോധനാ വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നത്. കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിന് തത്സമയ ഡാഷ്ബോര്‍ഡുകള്‍ ലഭ്യമാക്കും. സര്‍വ്വേ / സ്‌ക്രീനിങ് സംബന്ധമായ വിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നിരീക്ഷിച്ച് തുടര്‍പരിശോധനകള്‍ ആവശ്യമായവര്‍ക്ക് അവ ലഭ്യമാക്കുകയും ചെയ്യും.
മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും ഇനി അറിയപ്പെടുക. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പേരുമാറ്റം. സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും.
നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രധാനമായും രോഗനിര്‍ണയം, ചികിത്സ, മരുന്ന്, കൗണ്‍സലിങ് തുടങ്ങിയ സേവനങ്ങളാണുള്ളത്. ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍ക്ക് മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ മാറ്റുകയാണ് ലക്ഷ്യം. കൗണ്‍സലിങ്, മാനസികാരോഗ്യ ബോധവത്കരണം, സ്ട്രെസ് മാനേജ്മെന്റ്, ജീവിതശൈലി ഇടപെടലുകള്‍ തുടങ്ങിയവ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. യുവാക്കളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം, ഏകാന്തത, ലഹരി ഉപയോഗത്തിലേക്കുള്ള സാധ്യത, പഠന-തൊഴില്‍ സംബന്ധമായ ആശങ്കകള്‍ തുടങ്ങിയവ നേരത്തെ തിരിച്ചറിയുന്നതിന് ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
24*7 സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്ന ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ഇനി പ്രതീക്ഷാ കേന്ദ്രങ്ങളെന്ന് അറിയപ്പെടും. പദ്ധതിയുടെ ആദ്യഘട്ടമായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച സേവനം പത്താം തീയതിയോടെ പൂര്‍ണ്ണ സജ്ജമാകും. ഓരോ ജില്ലയിലും ഒരു പ്രതീക്ഷ കേന്ദ്രമെങ്കിലും സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ആവശ്യാനുസരണം ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.